ദുബായ്: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നുണ്ടായ വ്യോമപാത നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ യുഎഇയിലെ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. രാജ്യത്തേക്കും തിരിച്ചുമുള്ള സർവീസുകൾ പുനഃസ്ഥാപിക്കാൻ പ്രമുഖ വിമാനക്കമ്പനികൾ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തർ എയർവേസ്, എയർ ഇന്ത്യ തുടങ്ങിയ കമ്പനികൾ സർവീസുകൾ പുനഃക്രമീകരിക്കുകയോ വിപുലീകരിക്കുകയോ ചെയ്തതായി അറിയിച്ചു.
എന്നാൽ മുൻകരുതലിന്റെ ഭാഗമായി ചില യൂറോപ്യൻ, ഏഷ്യൻ വിമാനക്കമ്പനികൾ ഇപ്പോഴും താൽക്കാലിക നിയന്ത്രണങ്ങൾ തുടരുന്നുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സർവീസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ആഗോള ശൃംഖലയിലെ 96 ശതമാനം സർവീസുകളും പുനരാരംഭിച്ചതായി എമിറേറ്റ്‌സ് അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ 72 രാജ്യങ്ങളിലെ 137 കേന്ദ്രങ്ങളിലേക്ക് നിലവിൽ സർവീസ് നടത്തുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. മെയ് 31 വരെ ബുക്ക് ചെയ്ത യാത്രക്കാർക്ക് ഉണ്ടായ യാത്രാതടസ്സങ്ങളെ തുടർന്ന് ജൂൺ 15 വരെ സൗജന്യ റീബുക്കിംഗിനും ടിക്കറ്റ് തിരിച്ചടവിനും സൗകര്യമൊരുക്കിയിട്ടുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രതിരിക്കുന്നതിന് മുമ്പ് സർവീസ് സമയങ്ങൾ പരിശോധിക്കണമെന്നും കമ്പനി നിർദേശിച്ചു.
അതേസമയം, ഖത്തർ എയർവേസ് അബുദാബിയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു. നിലവിൽ ദിവസം രണ്ട് സർവീസുകളാണ് നടത്തുന്നത്. ഇതോടെ ദുബായ്, ഷാർജ എന്നിവയ്ക്കുപുറമെ അബുദാബിയും ഖത്തർ എയർവേസിന്റെ യുഎഇ സർവീസ് കേന്ദ്രമായി. ബഹ്‌റൈൻ, ദമാസ്‌കസ്, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും പുനരാരംഭിച്ചതായി കമ്പനി അറിയിച്ചു. ജൂൺ 16ഓടെ ആഗോള സർവീസുകളുടെ എണ്ണം 150 കടക്കുമെന്നാണ് പ്രതീക്ഷ.
ഇതിനിടെ, ഇത്തിഹാദ് എയർവേസ് ഉസ്‌ബക്കിസ്ഥാൻ എയർവേസുമായി പുതിയ കോഡ്‌ഷെയർ കരാർ പ്രഖ്യാപിച്ചു. ഇതോടെ താഷ്‌കന്റിൽ നിന്ന് ഉസ്‌ബക്കിസ്ഥാനിലെ എട്ട് നഗരങ്ങളിലേക്ക് ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാനാകും. ആഗസ്റ്റ് ഒമ്പത് മുതൽ അബുദാബി–താഷ്‌കന്റ് പ്രതിദിന സർവീസും ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.






