കോട്ടയം: കേരളത്തിലെ കായൽ ടൂറിസം മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് ഒഴുകുന്ന കോട്ടേജുകൾ (Floating Cottages) വരുന്നു. കാശ്മീർ സ്വദേശിയായ നമൻ ശർമയാണ് തീരപരിപാലന നിയമങ്ങൾ തടസ്സമാകാത്ത രീതിയിലുള്ള ഈ പുത്തൻ ആശയത്തിന് പിന്നിൽ. അഹമ്മദാബാദിലെ സി.ഇ.പി.ടി യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ നമൻ, അരൂരിലെ സമുദ്ര ഷിപ്പ്‌യാർഡിൽ മറൈൻ ഡിസൈൻ ഇന്റേൺഷിപ്പിന് എത്തിയപ്പോഴാണ് ഈ ആശയം രൂപപ്പെടുത്തിയത്. സ്വന്തം ജന്മനാടായ കാശ്മീരിലെ തടാകങ്ങളോടും അവിടുത്തെ ജലയാനങ്ങളോടും കേരളത്തിലെ കായൽപരപ്പുകൾക്കുള്ള സാമ്യമാണ് ഇത്തരമൊരു പദ്ധതിയിലേക്ക് നമനെ നയിച്ചത്.
തീരദേശ നിയമങ്ങളിലെ ഇളവുകൾ പ്രയോജനപ്പെടുത്തിക്കൊണ്ട്, പൂർണ്ണമായും പ്രകൃതിസൗഹൃദമായാണ് ഈ കോട്ടേജുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേരള മാരിടൈം ബോർഡിന്റെ കർശനമായ നിബന്ധനകൾ പാലിച്ചുകൊണ്ടുള്ള നിർമ്മാണത്തിൽ കായൽ മലിനീകരണം ഒഴിവാക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒറ്റ കുടുംബത്തിനോ ഒന്നിലധികം കുടുംബങ്ങൾക്കോ താമസിക്കാൻ കഴിയുന്ന വ്യത്യസ്ത വലുപ്പത്തിലുള്ള കോട്ടേജുകളാണ് തയ്യാറാക്കുന്നത്.
രാജ്യത്തെ ആദ്യ വിനോദസഞ്ചാര ഗ്രാമമായ കുമ്പളങ്ങിയിൽ ഈ പദ്ധതി പരീക്ഷിക്കാൻ പഞ്ചായത്ത് അധികൃതർ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അരൂർ സമുദ്ര ഷിപ്പ്‌യാർഡിന്റെ സഹകരണത്തോടെ സുരക്ഷിതവും പരിസ്ഥിതിക്ക് അനുയോജ്യവുമായ രീതിയിൽ പദ്ധതി യാഥാർത്ഥ്യമാക്കാനാണ് നമൻ ലക്ഷ്യമിടുന്നത്.










