ന്യൂഡൽഹി: സി ബി എസ് ഇ പ്ലസ് ടു പരീക്ഷാ ഫലത്തിന് ശേഷം മാർക്ക് വെരിഫിക്കേഷനും പുനർമൂല്യനിർണ്ണയത്തിനുമായി തുറന്ന പോർട്ടലിൽ വൻ തിരക്ക്. ബുധനാഴ്ച ഉച്ചവരെ ഏകദേശം 44,000-ത്തോളം അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. ജൂൺ 3 ഉച്ചക്ക് 12 മണിവരെ വെരിഫിക്കേഷനായി 4,924 അപേക്ഷകളും റീ-ഇവാലുവേഷനായി 39,056 അപേക്ഷകളും ഉൾപ്പെടെ ആകെ 43,980 സബ്മിഷനുകൾ പോർട്ടലിൽ പൂർത്തിയായി. എങ്കിലും, അപേക്ഷകൾ വൻതോതിൽ സ്വീകരിച്ചിട്ടുണ്ടെന്ന് ബോർഡ് അവകാശപ്പെടുമ്പോഴും, പോർട്ടലിൽ സാങ്കേതിക തകരാറുകളുണ്ടെന്ന പരാതി വിദ്യാർത്ഥികളിൽ നിന്ന് ശക്തമായി ഉയർന്നിരിക്കുകയാണ്.






