മലപ്പുറം: പെരിന്തൽമണ്ണ ബിവറേജസ് ഗോഡൗണിൽ മദ്യവുമായി എത്തിയ ലോറി മതിലും ഗേറ്റും ഇടിച്ചുതകർത്തതും തുടർന്ന് നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തിയതുമായ സംഭവത്തിൽ ഡ്രൈവറെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് മാനന്തവാടി വിമല നഗർ സ്വദേശി പൊന്നാട്ടിൽ ഡോണിഷ് (38) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ എട്ടോടെയായിരുന്നു സംഭവം. ഗോവയിൽ നിന്ന് മദ്യലോഡുമായി എത്തിയ ലോറി, ഗോഡൗണിൽ വാഹനങ്ങൾ ക്യൂ പാലിക്കണമെന്ന നിർദേശം അംഗീകരിക്കാതെയാണ് മതിലും ഗേറ്റും ഇടിച്ചുതകർത്തതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ലോഡ് ഇറക്കാതെ പെരിന്തൽമണ്ണയിൽ നിന്ന് പുറപ്പെട്ട ലോറി പാണ്ടിക്കാട് മേഖലയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ചു.
വിവരമറിഞ്ഞ് ലോറി തടയാൻ ശ്രമിച്ച മേലാറ്റൂർ പൊലീസിന്റെ വാഹനവും പ്രതി ഇടിച്ചുതകർത്തു. പിന്നാലെ പാണ്ടിക്കാട്, മേലാറ്റൂർ, മഞ്ചേരി, മങ്കട പൊലീസ് സംയുക്തമായി ലോറി തടയാൻ ശ്രമിച്ചെങ്കിലും റോഡിൽ കുറുകെ നിർത്തിയ വാഹനങ്ങളെ മറികടന്ന് മുന്നോട്ട് പോകാൻ ഡ്രൈവർ ശ്രമിക്കുകയായിരുന്നു.
ഒടുവിൽ മങ്കടയിൽ ഓവുചാലിലേക്ക് ലോറി മറിഞ്ഞതോടെയാണ് വാഹനം നിലച്ചത്. തുടർന്ന് പൊലീസിനും നാട്ടുകാർക്കും നേരെ ഭീഷണിയും അസഭ്യവർഷവും നടത്തിയ പ്രതിയെ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ കീഴടക്കുകയായിരുന്നു.
പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷവും പ്രതി അക്രമാസക്തനായി പെരുമാറിയതായി പൊലീസ് അറിയിച്ചു. ലോക്കപ്പിൽ കയ്യാമം വയ്ക്കാൻ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചതിനെ തുടർന്ന് ഒരു ഉദ്യോഗസ്ഥന് താടിയിൽ പരിക്കേറ്റു. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.






