തൃശ്ശൂർ: മഴ പെയ്തതിനെ തുടർന്ന് പുതുതായി പണിത് ഉദ്ഘാടനം ചെയ്ത എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിൽ വെള്ളക്കെട്ട് ഉണ്ടായതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി അംഗങ്ങൾ കളിവഞ്ചി ഇറക്കി സമരം നടത്തി. എംഎൽഎയുടെ 95 ലക്ഷം രൂപ ഫണ്ടും പഞ്ചായത്തിന്റെ 1,80,000 രൂപ തനതു ഫണ്ടും ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. എന്നാൽ മഴക്കാലത്ത് കെട്ടിടത്തിൽ വെള്ളം കെട്ടി നിൽക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. മുൻ ഭരണസമിതി പണിത അംഗനവാടി ഉൾപ്പെടെയുള്ള കെട്ടിടങ്ങളിലും സമാന പ്രശ്നങ്ങൾ തുടരുന്നുണ്ടെന്നും അവർ പറഞ്ഞു.
എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് എരുമപ്പെട്ടി. പ്രശ്നം ചർച്ച ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രസിഡന്റും കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം ചേർന്നു. വെള്ളക്കെട്ടിന് ഉടൻ പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. പ്രതിപക്ഷ അംഗങ്ങളായ എൻ.കെ. കബീർ, മീന ശലമോൻ, വിജീഷ് എം.വി, സജിത എം.ആർ, ആനി ടീച്ചർ, ഷാജി വർഗീസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.






