വാഷിങ്ടൺ: ഇറാനെതിരായ സംഘർഷത്തിനിടെ മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കൻ യുദ്ധക്കപ്പലുകളിലെ സൈനികർ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. യുഎസ് ടുഡേ അടക്കമുള്ള മാധ്യമങ്ങൾ ബന്ധുക്കളെ ഉദ്ധരിച്ച് നൽകിയ വിവരങ്ങൾ പ്രകാരം, ഗുണനിലവാരമില്ലാത്തതും പരിമിതമായതുമായ ഭക്ഷണമാണ് ജീവനക്കാർക്ക് ലഭിക്കുന്നതെന്നാണ് ആരോപണം.
യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് എബ്രഹാം ലിങ്കൺ എന്നീ കപ്പലുകളിലെ സൈനികർ പങ്കുവെച്ചതായി പറയുന്ന ചിത്രങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറിയ അളവിലുള്ള ഭക്ഷണപദാർത്ഥങ്ങൾ മാത്രമുള്ള ട്രേകളാണ് ഇതിൽ കാണുന്നത്. മാംസം, കാരറ്റ്, ടോർട്ടില്ല തുടങ്ങിയവ വളരെ കുറച്ച് അളവിൽ മാത്രമാണ് ലഭിക്കുന്നതെന്നും ചില ഭാഗങ്ങൾ ശൂന്യമായ നിലയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഡിപ്ലോയ്‌മെന്റിന്റെ ഭാഗമായാണ് ഭക്ഷണവിതരണം പരിമിതമായിരിക്കുന്നതെന്ന് ചില സൈനികർ കുടുംബങ്ങളോട് പറഞ്ഞതായി പറയുന്നു. ആവശ്യത്തിന് പോലും ഭക്ഷണം ലഭിക്കുന്നില്ലെന്നും ലഭിക്കുന്നതിന്റെ ഗുണനിലവാരം തൃപ്തികരമല്ലെന്നും ആരോപണങ്ങളുണ്ട്.
കപ്പലിലെ കോഫി മെഷീൻ തകരാറിലായതിനെ തുടർന്ന് കാപ്പി പോലും ലഭ്യമല്ലാതായതായി ചില ജീവനക്കാർ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. പരിചരണ പാക്കേജുകൾ കുടുംബങ്ങൾ അയച്ചിട്ടുണ്ടെങ്കിലും അവയൊക്കെ സൈനികരുടെ കൈകളിലെത്തുന്നില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
മേഖലയിൽ നടക്കുന്ന സംഘർഷത്തെ തുടർന്ന് വ്യോമഗതാഗതം ഉൾപ്പെടെ താളം തെറ്റിയതും പോസ്റ്റൽ സേവനങ്ങളെ ബാധിച്ചതുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഏകദേശം 3,500-ലധികം നാവികരും മറീനുകളും യുദ്ധക്കപ്പലുകളിൽ വിന്യസിച്ചിരിക്കുന്നതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുന്നു.




