പാലക്കാട്: നെന്മാറ വിത്തനശ്ശേരി അളിച്ചുവട് പ്രദേശത്തെ ജനവാസമേഖലയിൽ പുലിയെ കണ്ടതായി നാട്ടുകാർ. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. അത്തിമറ്റത്തിൽ ശശി എന്ന വ്യക്തിയുടെ വീട്ടിലെ വളർത്തുനായയെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വീട്ടുവളപ്പിൽ കെട്ടിയിട്ടിരുന്ന നായയ്ക്കു നേരെയാണ് പുലിയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വളർത്തുനായയ്ക്ക് പരിക്കേറ്റതായാണ് വിവരം. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ജനങ്ങൾക്കിടയിൽ ശക്തമായ ആശങ്ക നിലനിൽക്കുകയാണ്.
വവിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാനും ജനങ്ങൾ ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പുലി വീണ്ടും ജനവാസമേഖലയിൽ എത്താൻ സാധ്യതയുള്ളതിനാൽ രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വിത്തനശ്ശേരി, പരിസര പ്രദേശങ്ങളിലായി അടുത്ത കാലത്തും വന്യജീവി സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.










