ഇടുക്കി: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സനീഷിനെ പിടികൂടിയത്.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി സനീഷ് രാസലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. പൊലീസ് എത്തുമ്പോഴേക്കും ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് വിവരം.
ലഹരി ഉപയോഗിക്കാൻ ഉപയോഗിക്കുന്ന സിറിഞ്ച് ഉൾപ്പെടെയുള്ള വസ്തുക്കൾ സനീഷിന്റെ പക്കൽനിന്ന് പൊലീസ് കണ്ടെത്തി. എന്നാൽ കൂടുതൽ ലഹരിവസ്തുക്കൾ ഇയാളിൽനിന്ന് കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സനീഷിനെ കാളിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇയാൾക്കൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
നിലവിൽ കോൺഗ്രസ് അംഗമാണ് സനീഷ് ജോർജ്. നേരത്തെ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിച്ചത്. ഇടതുപക്ഷത്തിന് പിന്തുണ നൽകിയതിനെ തുടർന്ന് കഴിഞ്ഞ നഗരസഭ ഭരണസമിതിയിൽ അധ്യക്ഷനായി. പിന്നീട് കൈക്കൂലി കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് അധ്യക്ഷസ്ഥാനം രാജിവെക്കുകയായിരുന്നു.














