കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികരില്‍ ഒരാളായ ഫാ. എബ്രാഹം പാറടിയില്‍ (72) നിര്യാതനായി. കാരിത്താസ് വിയാനി ഹോമില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
1953 സെപ്റ്റംബര്‍ 26-ന് കരിങ്കുന്നം ഇടവകയിലെ പാറടിയില്‍ ചാണ്ടി-ചിന്നമ്മ ദമ്പതികളുടെ മകനായി ജനിച്ച ഫാ. എബ്രാഹം 1985 ഡിസംബര്‍ 27-നാണ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചത്. കുറ്റൂര്‍, ഓതറ, തിരുവനന്തപുരം, വിതുര, പുതുവേലി, തോട്ടറ, ഏറ്റുമാനൂര്‍, മാറിക, ഞീഴൂര്‍, മ്രാല, എന്നീ പള്ളികളില്‍ വികാരിയായും അരീക്കര പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും കാരിത്താസ് ആശുപത്രിയില്‍ പാസ്റ്ററല്‍ ഡയറക്ടറായും അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. പുന്നൂസ്, ടോമി, ജോയി, ജായി, ജയിംസ്, ഫിലിപ്പ്, സ്റ്റീഫന്‍ എന്നിവരാണ് സഹോദരങ്ങൾ.
മൃതദേഹം ഡിസംബര്‍ 15 തിങ്കളാഴ്ച രാവിലെ 7.30-ന് കാരിത്താസ് വിയാനി ഹോമില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കരിങ്കുന്നത്തുള്ള ഭവനത്തിലേക്ക് കൊണ്ടുപോകും. ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 10.30-ന് കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 2.30-ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ മൃതസംസ്‌ക്കാര ശുശ്രൂഷകൾ നടത്തുന്നതാണ്.










