മലപ്പുറം :ഷെങ്കൻ രാജ്യങ്ങളിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്തു പലരിൽ നിന്നായി ഒന്നരക്കോടി രൂപയോളം തട്ടിയെടുത്ത കേസിൽ ട്രാവൽസ് ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.
പെരിന്തൽമണ്ണ കാറൽമണ്ണ 29–ാം മൈലിൽ കുന്നത്തൊടി വീട്ടിൽ ഹുസൈനെ (34) ആണ് അറസ്റ്റ് ചെയ്തത്. വലമ്പൂർ അരഞ്ഞിക്കൽ സുധീഷ് (27) നൽകിയ പരാതിയിലാണ് അറസ്റ്റ്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസിന് വ്യക്തമായി. വിവരം അറിഞ്ഞതോടെ സമാന തട്ടിപ്പിന് ഇരയായ ഒട്ടേറെപ്പേർ പൊലീസിൽ പരാതി നൽകി. ജില്ലയ്ക്ക് അകത്തും പുറത്തും ഉള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സുധീഷിൽനിന്ന് 1.5 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. പലരിൽ നിന്നും പല രീതിയിലാണ് തുക കൈപ്പറ്റിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണ വലിയങ്ങാടിയിൽ ആവശ്യമായ റജിസ്ട്രേഷൻ രേഖകൾ ഇല്ലാതെ നിയമ വിരുദ്ധമായാണ് ഇയാൾ മാനേജിങ് ഡയറക്‌ടറായ സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്തു ഷെങ്കൻ യൂണിയനിൽ ഉൾപ്പെട്ട യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിവിധ ജോലികൾ വാഗ്ദാനം ചെയ്തു പണം തട്ടിയതായാണ് പരാതി.
തൊണ്ണൂറിലേറെ പേർ ഇതുവരെ പരാതിയുമായി എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഓൺലൈൻ ട്രാൻസ്ഫർ വഴിയാണ് പ്രതി പണം വാങ്ങിയത്. ലഭിച്ച പണം പ്രതി സ്വന്തം പേരിൽ സ്ഥലം വാങ്ങുന്നതിനും മറ്റുമായി ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു.
സിഐ സുമേഷ് സുധാകരൻ, എസ്ഐമാരായ ടി.പി.ഉദയൻ, എസ്.അക്ഷയ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പെരിന്തൽമണ്ണ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.






