തൃശ്ശൂർ: അന്താരാഷ്ട്ര വിപണിയിൽ ഏകദേശം രണ്ടര കോടി രൂപ വിലമതിക്കുന്ന 2.5 കിലോ ഹാഷിഷ് ഓയിലുമായി യുവാവിനെ തൃശ്ശൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കയ്പമംഗലം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കാളമുറി പടിഞ്ഞാറ് പഴൂപറമ്പിൽ വീട്ടിൽ അർജുൻ തമ്പിയാണ് അറസ്റ്റിലായത്.
പ്രതിയുടെ കാളമുറിയിലുള്ള വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയത്. വീടിന്റെ പറമ്പിൽ നിർത്തിയിട്ടിരുന്ന ഫോർച്യൂണർ കാറിനുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയിൽ സൂക്ഷിച്ചിരുന്നത്.
അന്താരാഷ്ട്ര വിപണിയിൽ വലിയ വിലമതിക്കുന്ന മാരക ലഹരി വസ്തുവാണ് പിടികൂടിയത്. പ്രതി വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി കവർച്ച, വധശ്രമം, മോഷണം, അടിപിടി ഉൾപ്പെടെ 12 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് ഡാൻസാഫ് സംഘവും കയ്പമംഗലം പൊലീസും സംയുക്തമായി പരിശോധന നടത്തിയത്.






