കാസർകോട്: സംസ്ഥാന സർക്കാർ നൽകിവരുന്ന പ്രതിമാസ പെൻഷനും സൗജന്യ മരുന്ന് വിതരണവും മുടങ്ങിയതോടെ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ ദുരിതത്തിലേക്ക്. കഴിഞ്ഞ മൂന്ന് മാസമായി ഇവർക്ക് പെൻഷൻ തുക ലഭിക്കുന്നില്ല.
ഇതിനു പുറമേ, ലക്ഷക്കണക്കിന് രൂപയുടെ കുടിശിക വരുത്തിയതിനെ തുടർന്ന് നീതി മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള സൗജന്യ മരുന്ന് വിതരണവും പൂർണ്ണമായി നിലച്ചിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് ദുരിതബാധിതർക്ക് അവസാനമായി പെൻഷൻ തുക അക്കൗണ്ടിലെത്തിയത്.
ഈ തുക മാത്രം ആശ്രയിച്ച് മരുന്നും നിത്യനിദാന ചെലവുകളും കണ്ടെത്തുന്ന നൂറുകണക്കിന് നിർധന കുടുംബങ്ങളാണ് ഇപ്പോൾ പട്ടിണിയുടെയും കടുത്ത ആരോഗ്യ പ്രതിസന്ധിയുടെയും വക്കിലായിരിക്കുന്നത്. ദുരിതബാധിതർക്ക് ആവശ്യമായ വിലകൂടിയ മരുന്നുകൾ സൗജന്യമായി നൽകിയിരുന്ന നീതി മെഡിക്കൽ സ്റ്റോറുകൾക്ക് സർക്കാർ നൽകാനുള്ളത് 44 ലക്ഷത്തിലധികം രൂപയാണ്. കുടിശിക തുക ലഭിക്കാതായതോടെ മരുന്ന് വിതരണം തുടരാനാകില്ലെന്ന് മെഡിക്കൽ സ്റ്റോർ അധികൃതരും പറയുന്നു. ഇതോടെ ദൈനംദിന ജീവിതത്തിൽ കടുത്ത വേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവിക്കുന്ന രോഗികൾക്ക് കൃത്യമായി മരുന്ന് വാങ്ങാൻ കഴിയാത്ത സാഹചര്യമാണ്.






