കോട്ടയം: വിപണിയിൽ ചക്കയ്ക്ക് മികച്ച വില ലഭിക്കുമ്പോഴും പ്ലാവുകളിൽ കുമിൾ രോഗം പടരുന്നത് കർഷകർക്ക് വൻ തിരിച്ചടിയാകുന്നു. സങ്കരയിനം പ്ലാവുകളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്. ചക്ക മൂപ്പെത്തുന്നതിന് മുൻപ് തന്നെ ഉള്ളിൽ നിന്ന് അഴുകിത്തുടങ്ങുക, മുറിക്കുമ്പോൾ ചുളകൾ ചീഞ്ഞ നിലയിൽ കാണപ്പെടുക, ചക്കയുടെ പുറത്ത് ചാരനിറത്തിലുള്ള പാടുകൾ (പേപ്പൽ) വരിക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സങ്കരയിനങ്ങളിൽ നിന്ന് ഇപ്പോൾ നാടൻ പ്ലാവുകളിലേക്കും ഈ രോഗം വ്യാപകമായി പടരുകയാണ്. മരങ്ങൾക്ക് പുറമെ അസുഖമൊന്നും കാണുന്നില്ലെങ്കിലും ഉള്ളിലെ അഴുകൽ കാരണം വാങ്ങുന്ന ഉപഭോക്താക്കൾക്കും ഇത് വലിയ നഷ്ടമുണ്ടാക്കുന്നു.
ഉത്തരേന്ത്യയിലേക്കുള്ള മൂക്കാത്ത ചക്കയുടെ കയറ്റുമതിയെയും ഈ രോഗബാധ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വൻ വില ലഭിക്കേണ്ട സീസണിൽ വിളവുകൾ നശിക്കുന്നത് കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ്. പ്ലാവുകളെ ബാധിക്കുന്ന ഈ കുമിൾ രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ മരുന്നുകൾ കൃഷി വകുപ്പ് അടിയന്തരമായി കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.






