കെയ്റോ: ഗാസ സമാധാന പദ്ധതിയുടെ ഭാഗമായി ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളുടെ ഒന്നാംഘട്ടം സമാപിച്ചു. അനുകൂലമായ അന്തരീക്ഷത്തിലാണ് ചർച്ചകൾ അവസാനിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഈജിപ്തിലെ ഷാർം അൽ ഷെയ്ഖ് റിസോർട്ടിൽ മണിക്കൂറുകളോളം നീണ്ട ചർച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20-ഇന സമാധാന പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു. ഈജിപ്തും ഖത്തറും ചേർന്നാണ് മധ്യസ്ഥത നടത്തിയത്.
ആദ്യഘട്ട ചർച്ചയിൽ പ്രധാനമായും ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ഇസ്രയേൽ പ്രതിനിധിസംഘത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിർ ഫോക്, ബന്ദി കാര്യങ്ങളുടെ ചുമതലയുള്ള ഗാൽ ഹിർഷ്, മൊസാദ് പ്രതിനിധികൾ എന്നിവരടങ്ങിയിരുന്നു. ഹമാസ് സംഘത്തെ മുതിർന്ന നേതാവ് ഖലീൽ അൽ-ഹയ്യയാണ് നയിച്ചത്.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിന് ഇന്ന് രണ്ടുവർഷം പൂർത്തിയായ സാഹചര്യത്തിലാണ് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ ചർച്ചകൾക്ക് തുടക്കമായത്.






