നിർമ്മിത ബുദ്ധി (AI) രംഗത്ത് ആപ്പിളും ഗൂഗിളും കൈകോർക്കുന്നത് ചാറ്റ്ജിപിറ്റിയുടെ സ്രഷ്ടാക്കളായ ഓപ്പൺഎഐക്ക് അപ്രതീക്ഷിത തിരിച്ചടിയാകുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. പുറത്തിറങ്ങിയ നാൾ മുതൽ എഐ മേഖലയിൽ ആധിപത്യം പുലർത്തിയിരുന്ന ചാറ്റ്ജിപിറ്റിയല്ല, മറിച്ച് ഗൂഗിളാണ് ശരിയായ പങ്കാളി എന്ന് ആപ്പിൾ തീരുമാനിച്ചത് പെട്ടെന്നൊരു ദിവസം കൊണ്ടല്ല എന്നതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മാസങ്ങൾ നീണ്ട കർശനമായ പരീക്ഷണങ്ങൾക്കും വിശകലനങ്ങൾക്കും ശേഷമാണ് ഈ നീക്കം.
എഐ മേഖലയിലെ പല കമ്പനികളും പരാജയപ്പെടാൻ സാധ്യതയുണ്ടെന്നും ഇതൊരു ‘ബബിൾ’ (കുമിള) ആണെന്നും വിദഗ്ദ്ധർ നേരത്തെ വിലയിരുത്തിയിരുന്നു. ഗൂഗിളിന്റെ ജെമിനൈ മോഡലുകളുടെ ശേഷിയെ മറികടക്കാൻ പാടുപെടുന്ന ഓപ്പൺഎഐക്ക് ആപ്പിളിൽ നിന്നുള്ള ഈ അവഗണന കനത്ത ആഘാതമാണ് നൽകുക.
ഉടൻ തന്നെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നില്ലെങ്കിൽ കമ്പനിയുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലായേക്കാം എന്ന ആശങ്കയും ഉയർന്നു വരൂന്നുണ്ട്. ‘ആപ്പിൾ ഇൻ്റലിജൻസിനു’ പിന്നിൽ പ്രവർത്തിക്കുന്നത് ഗൂഗിൾ ജെമിനൈ ആയിരിക്കുമെന്ന വാർത്ത സാം ഓൾട്ട്മാനും സംഘത്തിനും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
എഐ സേവനങ്ങൾക്കായി ആപ്പിൾ ആദ്യം കരാറിലെത്തിയത് ഓപ്പൺഎഐയുമായായിരുന്നു. ഈ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ആപ്പിൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും, അതിന് പഴയ പ്രാധാന്യമില്ലെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. തന്ത്രപ്രധാനമായ പല ചുമതലകളും ആപ്പിൾ ഗൂഗിളിന് കൈമാറുകയാണ് ഇപ്പോൾ. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ആപ്പിൾ, തങ്ങൾ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കാത്ത ‘എയർപവർ’ (AirPower) ചാർജിങ് പദ്ധതി പോലും ഉപേക്ഷിച്ച ചരിത്രമുള്ള കമ്പനിയാണ്.
ആപ്പിൾ മേധാവി ടിം കുക്കിനെ സംബന്ധിച്ചിടത്തോളം എഐ മേഖലയിലെ ഈ നീക്കങ്ങൾ നിർണ്ണായകമാണ്. എഐയുടെ വളർച്ച മുൻകൂട്ടി കാണുന്നതിൽ ആപ്പിളിന് പാളിച്ചകൾ പറ്റിയോ എന്ന ചോദ്യവും ഇപ്പോൾ ഉയരുന്നുണ്ട്. ഗൂഗിളുമായുള്ള കരാർ ദീർഘകാലത്തേക്കുള്ളതാണ്. സ്വന്തമായി കരുത്തുറ്റ ഒരു എഐ വികസിപ്പിക്കുന്നത് വരെ ആപ്പിളിന് ഗൂഗിളിനെ ആശ്രയിക്കേണ്ടി വരും. ഇത് ടെക് ലോകത്ത് ഗൂഗിളിന്റെ ആധിപത്യം ഉറപ്പിക്കാൻ സഹായിക്കും.
ഹൈബ്രിഡ് ആർക്കിടെക്ചർ കൊണ്ടുവരാനുള്ള ആപ്പിളിന്റെ ശ്രമം പ്രതീക്ഷിച്ച ഗുണനിലവാരത്തിൽ എത്തിയില്ലെന്ന് സോഫ്റ്റ്‌വെയർ വിഭാഗം മേധാവി ക്രെയ്ഗ് ഫെഡറഗി (Craig Federigi) അറിയിച്ചിട്ടുണ്ട്. സ്മാർട്ട്‌ഫോണിലെ ലളിതമായ ടാസ്ക്കുകളും സങ്കീർണ്ണമായ ലാംഗ്വേജ് മോഡലുകളും തമ്മിൽ ഏകോപിപ്പിക്കുന്നതിൽ ആപ്പിൾ പരാജയപ്പെട്ടു.
പ്രധാനമായും വോയിസ് അസിസ്റ്റന്റായ സിറി (Siri) ആയിരുന്നു വലിയ തലവേദന. മറ്റ് എഐ അസിസ്റ്റന്റുകളെ അപേക്ഷിച്ച് കൃത്യമായ ഉത്തരങ്ങൾ നൽകാൻ സിറിക്ക് സാധിക്കാതെ വന്നതോടെ എഐ വിഭാഗം മേധാവി (John Giannandrea) ജോൺ ഗിയനാൻഡ്രിയയെ മാറ്റുകയും (Craig Federigi) ക്രെയ്ഗ് ഫെഡറഗിയും മൈക്ക് റോക്ക്‌വെല്ലും (Mike Rockwell) ചുമതലയേൽക്കുകയും ചെയ്തു.
സിറിയെ മെച്ചപ്പെടുത്താൻ ആന്ത്രോപ്പിക് (Anthropic), ഓപ്പൺഎഐ, ഗൂഗിൾ എന്നീ കമ്പനികളുമായി ആപ്പിൾ ചർച്ച നടത്തിയിരുന്നു. ആന്ത്രോപ്പിക്കിന്റെ ‘ക്ലോഡ്’ (Claude) മോഡൽ മികച്ചുനിന്നെങ്കിലും അവർ ആവശ്യപ്പെട്ട വൻ തുക ആപ്പിളിന് താങ്ങാനായില്ല.
ഈ സാഹചര്യത്തിലാണ് ഗൂഗിൾ തങ്ങളുടെ കസ്റ്റം ജെമിനൈ മോഡലുകളുമായി എത്തിയത്. സ്വന്തം സെർവറുകളിൽ ഇവ പ്രവർത്തിപ്പിക്കാമെന്നതും ഗൂഗിളിന്റെ സാമ്പത്തിക ഭദ്രതയും ആപ്പിളിനെ ആകർഷിച്ചു. സാംസങ് ഫോണുകളിൽ ജെമിനൈ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതും ആപ്പിളിന്റെ തീരുമാനത്തെ സ്വാധീനിച്ചു.
ചർച്ചകളുടെ പല ഘട്ടങ്ങളിലും ഓപ്പൺഎഐ സജീവമായിരുന്നു. എന്നാൽ അവരുടെ പുതിയ മോഡലുകളിൽ ആപ്പിൾ പ്രതീക്ഷിച്ച അത്ര നൂതനത്വം കാണാത്തതാണ് ഗൂഗിളിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്.
എഐ വികസിപ്പിക്കുന്നതിനായി പ്രതിവർഷം ഏകദേശം 100 ബില്യൺ ഡോളറാണ് ഓപ്പൺഎഐ ചെലവിടുന്നത്. എന്നാൽ അതിനനുസരിച്ചുള്ള വരുമാനം കണ്ടെത്താൻ അവർക്ക് സാധിക്കുന്നില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഗൂഗിളാകട്ടെ പരസ്യങ്ങൾ, ക്ലൗഡ് സേവനങ്ങൾ എന്നിവയിലൂടെ സാമ്പത്തികമായി ഏറെ മുന്നിലാണ്. സഫാരിയിലെ ഡിഫോൾട്ട് സെർച്ച് എഞ്ചിനാകാൻ ഗൂഗിൾ വർഷം തോറും 20 ബില്യൺ ഡോളറിലധികം ആപ്പിളിന് നൽകുന്നുണ്ട്. ഈ സാമ്പത്തിക- സാങ്കേതിക ബന്ധമാണ് ഒടുവിൽ ഗൂഗിളിന് അനുകൂലമായത്. ഏതായാലും ഈ കരാർ ഓപ്പൺഎഐക്ക് തിരിച്ചടിയാകുക തന്നെ ചെയ്യും.










