തിരുവനന്തപുരം: ആടിയ നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ദേവസ്വം ബോർഡ് ജീവനക്കാരൻ സുനിൽ കുമാർ അറസ്റ്റിൽ. വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ കീഴ്ശാന്തിയായി പ്രവർത്തിച്ചുവരികയായിരുന്നു സുനിൽ.
ശബരിമല സ്വർണക്കൊള്ളക്കേസിന് പിന്നാലെ, ആടിയ ശിഷ്ട നെയ്യ് വിൽപ്പനയിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു. 35 ലക്ഷം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ദേവസ്വം ജീവനക്കാരനായ സുനിൽ പോറ്റിയെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ക്രമക്കേട് അതീവ ഗൗരവമുള്ളതാണെന്നും സംസ്ഥാന വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിർദേശം നൽകിയതിനെ തുടർന്നാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കേസിലെ ആദ്യ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ദേവസ്വം ബോർഡിലെ ചില ജീവനക്കാർക്ക് ജോലി ചെയ്യുന്നതിലേക്കാൾ പണം കൊള്ളയടിക്കാനാണ് കൂടുതൽ താൽപ്പര്യമെന്നതായും കോടതി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.






