കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് വിലയിൽ വൻ വർധന രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ഗ്രാമിന് 75 രൂപ കൂടി 14,280 രൂപയായി. പവൻവില 600 രൂപ ഉയർന്ന് 1,14,240 രൂപയായി.
ഹോർമുസ് കടലിടുക്ക് താൽക്കാലികമായി തുറക്കാനുള്ള ഇറാന്റെ തീരുമാനത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുറഞ്ഞിരുന്നു. ഇതോടെ ആഗോള സാമ്പത്തിക സാഹചര്യത്തിൽ മാറ്റങ്ങൾ സംഭവിച്ചു. എണ്ണവില കുറയുന്നത് പണപ്പെരുപ്പ ആശങ്ക കുറയ്ക്കുകയും, കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് ഉയർത്തേണ്ട സാഹചര്യം മാറുകയും ചെയ്യും. ഇതിന്റെ ഫലമായി ഡോളർ, ബോണ്ട് വിപണികൾക്ക് തിരിച്ചടി നേരിടുകയും സ്വർണത്തിലേക്കുള്ള നിക്ഷേപം വർധിക്കുകയും ചെയ്യുന്ന സാഹചര്യമാണെന്ന് വിദഗ്ധർ പറയുന്നു.
ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 45 ഡോളർ ഉയർന്ന് 4,831 ഡോളറിലെത്തി. ഡോളർ ദുർബലമാകുകയും എണ്ണവില കൂടുതൽ താഴെയാകുകയും ചെയ്താൽ സ്വർണവില 5,000 ഡോളർ കടന്നേക്കാമെന്ന് വിലയിരുത്തലുണ്ട്. അടുത്ത ആഴ്ചയോടെ 5,230 ഡോളർ വരെ ഉയരാനിടയുണ്ടെന്നും ചില നിരീക്ഷകർ പ്രവചിക്കുന്നു. അങ്ങനെയായാൽ കേരളത്തിൽ പവൻവില 1.20 ലക്ഷം രൂപയ്ക്കും മുകളിൽ എത്താൻ സാധ്യതയുണ്ടെന്ന് പറയുന്നു.
അതേസമയം, ഇറാനുമായി ആണവ കരാറിനെക്കുറിച്ച് യുഎസ് ചർച്ചകൾ ശക്തമാക്കുന്നതിനിടയിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കാനുള്ള സാധ്യതയും ആശങ്ക ഉയർത്തുന്നു. ചർച്ചകൾ പരാജയപ്പെട്ടാൽ എണ്ണവില വീണ്ടും ഉയരുകയും, അതിന്റെ പ്രതിഫലനം സ്വർണവിലയിൽ ഉണ്ടാകുകയും ചെയ്യുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.




