വാഷിങ്ടണ്‍: ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഗൂഗിളിന് തിരിച്ചടി.അമേരിക്കയിലെ ടെക്സാസ് സംസ്ഥാനം നല്‍കിയ പരാതിയിയിലാണ് ഗൂഗിള്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരിക. ഏകദേശം 1.375 ബില്യണ്‍ ഡോളര്‍ (11,740 കോടി രൂപ) ഗൂഗിളിന് പിഴ അടയ്ക്കേണ്ടതായി വരും. ഗൂഗിളും ടെക്സസ് സംസ്ഥാനവും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന നിയമ പോരാട്ടത്തിന്് ഒടുവിലാണിത്. ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ ലൊക്കേഷന്‍ ഡാറ്റയും മുഖം തിരിച്ചറിയല്‍ വിവരങ്ങളും ട്രാക്ക് ചെയ്യുന്നെന്നും സംഭരിക്കുന്നെന്നും ആരോപിച്ച് 2022-ലാണ് ടെക്സസ് അറ്റോര്‍ണി ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്തതേ്. ഈ കേസിലാണ് ടെക്സാസിന് അനുകൂലമായി ജഡ്ജി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതെ സമയം വളരെക്കാലം മുമ്പത്തെ ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് തീര്‍പ്പുകല്‍പ്പിച്ചിട്ടുള്ളതെന്ന് ഗൂഗിള്‍ വക്താവ് പ്രതികരിച്ചു. ഇത്തരത്തിലുള്ള പലതും മറ്റ് സ്ഥലങ്ങളില്‍ ഇതിനകം പരിഹരിക്കപ്പെട്ടതാണ്. ഞങ്ങളുടെ സേവനങ്ങളില്‍ ശക്തമായ സ്വകാര്യതാ നിയന്ത്രണങ്ങള്‍ തുടരുമെന്നും ഗൂഗിള്‍ കൂട്ടിച്ചേര്‍ത്തു. ഉപയോക്താക്കളുടെ ലൊക്കേഷന്‍ എങ്ങനെ ട്രാക്ക് ചെയ്തു എന്നതു സംബന്ധിച്ച് തെറ്റിദ്ധരിപ്പിച്ചതിന് 40 സംസ്ഥാനങ്ങളുമായി ഒത്തുതീര്‍പ്പാക്കാന്‍ 2022-ല്‍ അവര്‍ നല്‍കിയ 391.5 മില്യണ്‍ ഡോളറിനേക്കാള്‍ മൂന്നിരട്ടിയിലധികമാണ് ഗൂഗിള്‍ ഇപ്പോള്‍ അടയ്ക്കാന്‍ സമ്മതിച്ച 1.375 ബില്യണ്‍ ഡോളര്‍ എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
1.375 ബില്യണ്‍ ഡോളറിന്റെ ഒത്തുതീര്‍പ്പ് ടെക്സസുകാരുടെ സ്വകാര്യത ഉറപ്പാക്കുന്ന വിഷയത്തിലെ ഒരു വലിയ വിജയമാണ്, ഞങ്ങളുടെ വിശ്വാസം ദുരുപയോഗം ചെയ്താല്‍ അവര്‍ വില നല്‍കേണ്ടിവരുമെന്ന് ഇത് കമ്പനികളെ അറിയിക്കുന്നു. നമ്മുടെ അവകാശങ്ങളും സ്വാതന്ത്ര്യവും വിറ്റ് ലാഭമുണ്ടാക്കാനുള്ള ടെക് ഭീമന്റെ ശ്രമങ്ങളെ എക്കാലത്തും തടയും – ടെക്സാസ് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ടെക്സസ് അറ്റോര്‍ണി ഗൂഗിളിനെതിരെ മാത്രമല്ല, മെറ്റയ്ക്കെതിരെയും കേസ് ഫയല്‍ ചെയ്തിരുന്നു. ഫേസ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും പിന്നിലുള്ള കമ്പനിയായ മെറ്റ, അതിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആളുകളുടെ ബയോമെട്രിക് ഡാറ്റ അനുമതിയില്ലാതെ ഉപയോഗിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ടെക്സാസ് മെറ്റയുമായി 1.4 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഉറപ്പിച്ച് ഏകദേശം 10 മാസങ്ങള്‍ക്ക് ശേഷമാണ് ഗൂഗിളിന്റെ ഈ ഒത്തുതീര്‍പ്പ് വരുന്നത്.






