തിരുവനന്തപുരം: ബിജെപി കൗൺസിലർ സുഗതനെതിരായ കാപ്പ നടപടി സംസ്ഥാന സർക്കാർ അംഗീകരിച്ചു. ആഭ്യന്തര വകുപ്പാണ് ജില്ലാ കളക്ടർ എടുത്ത നടപടിക്ക് അംഗീകാരം നൽകിയത്. ഇന്നലെ ആഭ്യന്തര വകുപ്പിലെ സമിതി കാപ്പ നടപടിക്ക് അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു. എന്നാൽ ഇളവ് നേടാൻ കാപ്പ ഉപദേശക സമിതിയെ സമീപിക്കേണ്ടതുണ്ട്.
ജൂലൈ 26നകം കേസിൽ ജാമ്യം ലഭിക്കാത്ത പക്ഷം സുഗതൻ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാകും. ഇതിന് മുൻപ് ജാമ്യം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. കൂടാതെ കാപ്പ ഒഴിവാക്കാനും പുനഃസത്യപ്രതിജ്ഞ വിഷയത്തിലും ഇളവ് തേടി ഹൈക്കോടതിയെ സമീപിക്കാനാണ് പാർട്ടി തീരുമാനം.
ഇതിനിടെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾക്കെതിരെ എൽഡിഎഫ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു.
ചട്ടലംഘനത്തെ തുടർന്ന് ഹൈക്കോടതി അസാധുവാക്കിയ തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞ കഴിഞ്ഞ ദിവസം 19 ബിജെപി കൗൺസിലർമാർ വീണ്ടും ചെയ്തു. മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്ത ചടങ്ങ് കോർപ്പറേഷനിൽ നടന്നു.






