പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം മരണം റിപ്പോർട്ട് ചെയ്തു. കരിമ്പുഴ എളമ്പുലാശേരി സ്വദേശിയായ 77-കാരനാണ് എച്ച്1എൻ1 ബാധയെ തുടർന്ന് മരിച്ചതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. പകർച്ചവ്യാധി വ്യാപനത്തിന് പിന്നാലെ ജില്ലയിൽ എച്ച്1എൻ1 മൂലമുള്ള രണ്ടാമത്തെ മരണമാണിത്.
ജില്ലയിൽ ഇതിനുമുമ്പ് ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാല് പേർ മരിച്ചിരുന്നു. ഇതോടെ വിവിധ പകർച്ചവ്യാധികളുടെ വ്യാപനം ജില്ലയിൽ ആശങ്ക വർധിപ്പിക്കുകയാണ്.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പകർച്ചവ്യാധികൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് 70 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി, മഞ്ഞപ്പിത്തം, ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങൾ ബാധിച്ച് നിരവധി പേരാണ് ചികിത്സ തേടുന്നത്.
ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ഈ മാസം മാത്രം 1,630 പകർച്ചവ്യാധി കേസുകളും ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് മാത്രം 13,533 പേരാണ് പകർച്ചപ്പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.
രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ ചികിത്സ തേടണമെന്നും ശുചിത്വവും പ്രതിരോധ നടപടികളും കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. മഴക്കാല സാഹചര്യത്തിൽ കൊതുക് ജന്യരോഗങ്ങളും ജലജന്യ രോഗങ്ങളും വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.






