മുംബൈ: പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കുന്നത് സാധാരണമായതിന് പിന്നാലെ, ഡീസലിലും ബയോ ഇന്ധനം വ്യാപകമാക്കാൻ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഡീസലിൽ ഐസോബ്യൂട്ടനോൾ ചേർക്കുന്ന പരീക്ഷണങ്ങൾക്ക് തുടക്കമായി.
ആദ്യ ഘട്ടത്തിൽ ഡീസലിൽ 2 ശതമാനം ഐസോബ്യൂട്ടനോൾ ചേർത്തുള്ള പരീക്ഷണമാണ് നടത്തുന്നത്. ഇത് വിജയകരമായാൽ അളവ് 15 ശതമാനം വരെ ഉയർത്താനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ വിവരം അറിയിച്ചത്.
ഫോസിൽ ഇന്ധനങ്ങളിലെ ആശ്രയം കുറയ്ക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഡീസലിൽ നേരിട്ട് എഥനോൾ ചേർക്കാൻ കഴിയില്ലാത്തതിനാൽ, എഥനോളിൽ നിന്ന് നിർമ്മിക്കുന്ന ഐസോബ്യൂട്ടനോൾ ഉപയോഗിക്കാനാണ് പദ്ധതി. പരീക്ഷണ ഘട്ടങ്ങളിൽ മികച്ച ഫലങ്ങളാണ് ലഭിച്ചതെന്നും ജനറേറ്ററുകൾ എഥനോൾ, ഐസോബ്യൂട്ടനോൾ ഇന്ധനങ്ങളിൽ വിജയകരമായി പ്രവർത്തിച്ചതായും മന്ത്രി പറഞ്ഞു.
ഐസോബ്യൂട്ടനോൾ ഉയർന്ന ഊർജ സാന്ദ്രതയുള്ള ബയോ ഇന്ധനമാണെന്നും എൻജിനുകൾക്ക് അനുയോജ്യമായ രീതിയിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കുന്നു. സാധാരണ ബയോ ഇന്ധനങ്ങളെ അപേക്ഷിച്ച് മലിനീകരണം കുറവാണെന്നും വിലയിരുത്തപ്പെടുന്നു.
ഡീസലിൽ ഈ ഇന്ധനം കൂടുതൽ അളവിൽ ഉപയോഗിക്കാനായാൽ എണ്ണ ഇറക്കുമതി കുറയ്ക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതിനിടെ ഇ-20 പെട്രോളിന്റെ ഉപയോഗത്തെക്കുറിച്ച് മൈലേജ് കുറയുന്നതും എൻജിൻ പ്രശ്നങ്ങളും ഉണ്ടാകുന്നതായി വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.



