തിരുവനന്തപുരം: റോഡ് സുരക്ഷാ സംസ്കാരം സമൂഹത്തിൽ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും മോട്ടോർ വാഹന വകുപ്പും കൈകോർക്കുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് മാതൃകയിൽ രൂപകൽപ്പന ചെയ്ത ‘റോഡ് സേഫ്റ്റി കേഡറ്റ്’ പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം മാവേലിക്കരയിൽ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പദ്ധതിയുടെ പൈലറ്റ് റൺ മാവേലിക്കര താലൂക്കിലെ ജോൺ എഫ്. കെന്നഡി മെമ്മോറിയൽ സ്കൂളിൽ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇവിടെ പരിശീലനം നേടിയ 30 കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടന ദിനത്തിൽ നടക്കും.
കുട്ടികളിലൂടെ സുരക്ഷിതമായ കേരളം നിർമ്മിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ക്ലാസ് മുറികളിൽ നിന്ന് തന്നെ റോഡ് സുരക്ഷാ ബോധവും സംസ്കാരവും വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി, വരാനിരിക്കുന്ന അധ്യയന വർഷം മുതൽ സംസ്ഥാന വ്യാപകമാക്കും. ആദ്യഘട്ടത്തിൽ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് മുൻഗണന നൽകി ഓരോ വിദ്യാഭ്യാസ ജില്ലയിലും തെരഞ്ഞെടുത്ത ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഒരു ബാച്ചിൽ 15 ആണ്‍കുട്ടികളും 15 പെണ്‍കുട്ടികളും ഉൾപ്പെടെ 30 വിദ്യാർത്ഥികളായിരിക്കും. 15 മണിക്കൂർ പഠന ക്ലാസുകൾ, 5 മണിക്കൂർ പ്രവൃത്തിപരിചയം, 10 മണിക്കൂർ ശാരീരിക പരിശീലനം എന്നിവ ഉൾപ്പെടുന്നതാണ് സിലബസ്.
റോഡ് നിയമങ്ങൾക്കൊപ്പം അഗ്‌നിശമന സേനയുമായി സഹകരിച്ച് ട്രോമാ കെയർ, പ്രഥമ ശുശ്രൂഷ, ലഹരിവിരുദ്ധ പ്രവർത്തനം, നീന്തൽ എന്നിവയിലും പരിശീലനം നൽകും. കെഎസ്ആർടിസി വർക്ക്‌ഷോപ്പുകൾ വഴി സാങ്കേതിക പ്രവൃത്തിപരിചയവും ലഭ്യമാക്കും. സ്കൂൾ വാനുകളിൽ സേഫ്റ്റി കോർഡിനേറ്റർമാരായി പ്രവർത്തിക്കാനും, സ്കൂൾ പരിസരങ്ങളിലെ ഗതാഗത നിയന്ത്രണത്തിനും കേഡറ്റുകളെ വിനിയോഗിക്കും. കൂടാതെ, റോഡ് അപകടങ്ങളുടെ കാരണങ്ങൾ വിലയിരുത്തുന്നതിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനും കേഡറ്റുകൾക്ക് പങ്കാളിത്തമുണ്ടാകും.
ചുവപ്പിൽ കറുപ്പ്-മഞ്ഞ വരകളുള്ള ടീഷർട്ട്, കറുത്ത പാന്റ്സ്, ഷൂസ്, മെറൂൺ ക്യാപ് എന്നിവയാണ് കേഡറ്റുകളുടെ യൂണിഫോം. പദ്ധതിക്കായി കെആർഎസ്എ ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ സർട്ടിഫിക്കറ്റും ഗ്രേസ് മാർക്കും നൽകുന്ന കാര്യവും സർക്കാരിന്റെ സജീവ പരിഗണനയിലാണ്.










