കൊച്ചി: വഖഫ് ബോർഡിൽ മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറാണെന്ന നിലപാട് ഹൈക്കോടതിയിലും ആവർത്തിച്ച് അഡ്വക്കറ്റ് ജനറൽ. നിലവിലെ ഒഴിവുകൾ ആദ്യം നികത്തി ബോർഡിന് പ്രവർത്തിക്കാൻ അവസരമൊരുക്കിക്കൂടേയെന്നും പിന്നീട് പുനഃസംഘടനയുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കാമല്ലോയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
രണ്ട് അംഗങ്ങളുടെ നിയമനം എന്തുകൊണ്ടാണ് വൈകുന്നതെന്നും വഖഫ് ബോർഡ് രൂപീകരണത്തിൽ പിഴവുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ബോർഡ് പുനഃസംഘടിപ്പിക്കണമോയെന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും അതിൽ കോടതി ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. മതവിഭാഗങ്ങളുടെ പ്രാതിനിധ്യം സംബന്ധിച്ച് സർക്കാർ പരിശോധന നടത്തിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. വഖഫ് ബോർഡിന്റെ ജുഡീഷ്യൽ സിറ്റിങ്ങിന് വിലക്കില്ലെന്ന കാര്യം ഇടക്കാല ഉത്തരവിൽ വ്യക്തമായി രേഖപ്പെടുത്തിയതായും കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ ഒരു ഭാഗം ഒഴികെ ബാക്കി എല്ലാം സുപ്രീംകോടതി ശരിവെച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കണമെന്ന നിലപാടും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
അതേസമയം, വഖഫ് ബോർഡിന്റെ അഡ്മിനിസ്‌ട്രേറ്ററായി ജോയിന്റ് സെക്രട്ടറിയെ നിയമിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ അവസാന ഭാഗം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതോടെ വഖഫ് ബോർഡ് സെക്രട്ടറി എക്‌സ്-ഓഫീഷ്യോ അംഗമായി മാത്രമേ തുടരൂ. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡ് നൽകിയ അപ്പീലിലാണ് സുപ്രീംകോടതി നടപടി സ്വീകരിച്ചത്.
ഹൈക്കോടതി വസ്തുതകളും വഖഫ് ബോർഡിന്റെ നിയമപരമായ സാഹചര്യങ്ങളും വേണ്ടവിധം പരിഗണിച്ചില്ലെന്നും ഇടക്കാല ഉത്തരവ് വഖഫ് നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ബോർഡ് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. മുസ്ലിം ഇതര അംഗങ്ങളുടെ ഒഴിവുകൾ നികത്താത്തത് ബോർഡിന്റെ പ്രവർത്തനം തടയാനുള്ള കാരണമല്ലെന്നും രൂപീകരണത്തിൽ പിഴവുണ്ടായാലും ബോർഡിന്റെ പ്രവർത്തനം അസാധുവാകില്ലെന്നും അപ്പീലിൽ വിശദീകരിച്ചിരുന്നു.




