അഹമ്മദാബാദ്: ഗുജറാത്തിൽ 23-കാരിയായ യുവതിയെ വാടക ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. രാജ്‌കോട്ടിലെ ഗോണ്ടൽ ക്രോസ്‌റോഡ്സിലെ ഫ്‌ളാറ്റിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജൂൺ 22-നാണ് സംഭവം നടന്നത്. ജെറ്റ്പൂർ ടൗണിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായിരുന്ന നന്ദിനി ബോസാമിയയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് പ്രാഥമികമായി ആത്മഹത്യയാണെന്നാണ് നിഗമനം ചെയ്തിരിക്കുന്നത്.
എന്നാൽ യുവതിയുടെ ലിവ്-ഇൻ പങ്കാളിയായ അസ്ലം ഹുസൈൻ സമയാണ് കൊലപാതകം നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇയാൾ വിവാഹിതനാണ്. ഇയാളുടെ ഭാര്യയെ ഇടയ്ക്കിടെ സന്ദർശിക്കുന്നത് നന്ദിനിക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കിയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മരണത്തിന് മുൻപ് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. യുവതി മരിക്കുന്നതിന് മുമ്പ് സഹോദരിക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. “ജീവിതം അവസാനിപ്പിക്കുന്നു, എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല” എന്നായിരുന്നു സന്ദേശമെന്ന് റിപ്പോർട്ടുണ്ട്.
സംഭവസ്ഥലത്ത് നിന്ന് യുവതിയുടെ മൊബൈൽ ഫോൺ കണ്ടെത്തി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും കോൾ വിശദാംശങ്ങൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ യുവാവിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, യുവതിയുടെ സഹോദരി രൂപാൽ ബോസാമിയ കൊലപാതകമെന്നാണ് ഉറച്ച ആരോപണം ഉന്നയിച്ചത്. ശരീരത്തിൽ പരിക്കുകളുടെ പാടുകളും കഴുത്തിൽ നഖചിഹ്നങ്ങളും ഉണ്ടായിരുന്നുവെന്നും സഹോദരി പറഞ്ഞു. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണെന്നും ഫോൺ സ്വിച്ച് ഓഫാണെന്നും അവർ ആരോപിച്ചു.
2025-ലെ ജെറ്റ്പൂർ നവഗത് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ ഒന്നാം വാർഡിൽ എഎപി സ്ഥാനാർത്ഥിയായിരുന്ന നന്ദിനി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. അവർ പാർട്ടിയുടെ സംഘടനാ പദവി വഹിച്ചിരുന്നില്ലെന്നും എഎപി വൃത്തങ്ങൾ വ്യക്തമാക്കി.






