സ്പെയിൻ: ഹാൻറാ വൈറസ് ബാധയെ തുടർന്ന് ആഴ്ചകളോളം കടലിൽ കുടുങ്ങിയിരുന്ന എംവി ഹോണ്ടിയസ് എന്ന ആഡംബര കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. സ്പാനിഷ് ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഒഴിപ്പിക്കൽ നടക്കുന്നത്.
കപ്പൽ സ്പെയിനിലെ കാനറി ദ്വീപുകളിലുള്ള ടെനറൈഫ് തീരത്ത് ഞായറാഴ്ച പുലർച്ചെ നങ്കൂരമിട്ടു. ആദ്യം സ്പെയിൻ സ്വദേശികളായ യാത്രക്കാരെയാണ് കരയിലേക്ക് ഇറക്കിയത്. നെതർലൻഡ്‌സ്, ജർമ്മനി, ബെൽജിയം, അയർലൻഡ് എന്നിവിടങ്ങളിലെ യാത്രക്കാരെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അമേരിക്കയിൽ നിന്നുള്ള യാത്രക്കാരെ നെബ്രാസ്കയിലെ മെഡിക്കൽ സെന്ററിൽ നിരീക്ഷണത്തിൽ പാർപ്പിക്കുമെന്ന് സ്പാനിഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യാത്രക്കാർക്ക് പ്രാദേശിക ജനങ്ങളുമായി സമ്പർക്കമുണ്ടാകാതിരിക്കാനായി ചെറിയ ബോട്ടുകളിലൂടെയാണ് കരയിലേക്ക് എത്തിക്കുന്നത്. തുടർന്ന് പ്രത്യേക വാഹനങ്ങളിലൂടെ വിമാനത്താവളത്തിലേക്ക് മാറ്റും.
ലഗേജുകൾ കപ്പലിൽ തന്നെ ഉപേക്ഷിക്കണമെന്നും മൊബൈൽ ഫോൺ, ചാർജർ, രേഖകൾ പോലുള്ള അത്യാവശ്യ സാധനങ്ങൾ മാത്രം കൈയിൽ കരുതാനാണ് അനുമതി നൽകിയിരിക്കുന്നത്. യാത്രക്കാരെ ഒഴിപ്പിച്ചശേഷം കപ്പൽ ശുചീകരണത്തിനായി നെതർലൻഡ്‌സിലേക്ക് കൊണ്ടുപോകും.
ഹാൻറാവൈറസ് ബാധയെ തുടർന്ന് കപ്പലിൽ ഇതുവരെ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തു. അഞ്ച് പേർക്ക് രോഗം സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന അറിയിച്ചു. നിലവിൽ കപ്പലിലുള്ള 140-ലധികം യാത്രക്കാരിലും ജീവനക്കാരിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെങ്കിലും വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
എലികളുടെ വിസർജ്യങ്ങളിലൂടെയോ അതുമായി കലർന്ന പൊടിയിലൂടെയോ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് ഹാൻറാവൈറസ്. ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഈ രോഗം ചിലപ്പോൾ മരണത്തിനും കാരണമാകാം. ഏപ്രിൽ ഒന്നിന് അർജൻറീനയിൽ നിന്ന് യാത്ര തുടങ്ങിയ നെതർലൻഡ്‌സ് സ്വദേശികളായ ദമ്പതികൾക്കാണ് ആദ്യം രോഗം ബാധിച്ചത്. പിന്നീട് ഇരുവരും മരിച്ചു.






