കൊച്ചി: മുത്തങ്ങ അബ്ദുൽ സലാം വധശ്രമക്കേസിൽ കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശിക്ഷാവിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
അന്തിമ വിധിയിൽ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുവെന്ന് രേഖപ്പെടുത്തിയതിൽ പിഴവുണ്ടെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ. അന്തിമ വിധിയിൽ കുറ്റം പൂർണമായി തെളിയിക്കപ്പെടേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിലെ ശിക്ഷാവിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി സിബിഐയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ചു. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
കേസിൽ ഗോത്രമഹാസഭാ നേതാവ് എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പേരെയാണ് വിചാരണ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ബിനു, രമേശൻ, അനിൽ കുമാർ എന്നിവരാണ് മറ്റ് പ്രതികൾ. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
സിബിഐക്ക് പുനരന്വേഷണത്തിന് അനുമതി നൽകിയ ഉത്തരവില്ലെന്നും അധികാരമില്ലാത്ത കേസാണ് സിബിഐ അന്വേഷിച്ചതെന്നും പ്രതികൾ വാദിച്ചു. വിചാരണ കോടതി നടപടികൾ നിയമപരമല്ലെന്നും ഗൂഢാലോചന കുറ്റം മാത്രം നിലനിൽക്കില്ലെന്നും പ്രതിഭാഗം കോടതിയിൽ അറിയിച്ചു. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ബുധനാഴ്ച വാദം കേൾക്കും.











