കൊച്ചി: തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് പൂര്‍ണമായി നിരോധിച്ച് കേരള ഹൈക്കോടതി. ക്ഷേത്ര മൈതാനത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും, മുന്‍കാല ഉത്തരവുകള്‍ ലംഘിച്ച് ഇവിടെ രാഷ്ട്രീയ യോഗങ്ങളും നൃത്ത, സംഗീത പരിപാടികളും നടത്തുന്നുവെന്നും കാണിച്ച് തൃശൂര്‍ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ വി രാജ വിജയരാഘവന്, കെവി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ക്ഷേത്രങ്ങളില്‍ രാഷ്ട്രീയത്തിന് ഒരു കാര്യവുമില്ലെന്നും, രാഷ്ട്രീയത്തിന് ക്ഷേത്രങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഹൈക്കോടതി പ്രധാനമായും നിരീക്ഷിച്ചത്. അതിനാല്‍ തന്നെ ഇത്തരം സ്ഥലങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ നടത്തരുതെന്ന് മുന്‍പും ഹൈക്കോടതി ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പല സംഘടനകളും പേര് മാറ്റി രാഷ്ട്രീയ പരിപാടികള്‍ക്കായി ഈ മൈതാനം തുടര്‍ന്നും ഉപയോഗിക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതേസമയം, ദേവസ്വം വകുപ്പിന്റെയും വിവിധ ക്ഷേത്രങ്ങളുടെയും പരിപാടികള്‍ക്കായി തേക്കിന്‍കാട് മൈതാനം വിട്ടുനല്‍കുന്നതില്‍ തടസ്സമില്ലെന്നും അത് സൗജന്യമായി തന്നെ നല്‍കാവുന്നതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരും.
സംസ്ഥാന സര്‍ക്കാരിന്റെ പൊതു പരിപാടികള്‍ക്കും അതിനോടനുബന്ധിച്ചുള്ള വാഹന പാര്‍ക്കിങ്ങിനുമായി മൈതാനം നല്‍കരുതെന്നും വിധിയിലുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ ക്ഷേത്ര മൈതാനത്ത് സ്ഥിരമോ താല്ക്കാലികമോ ആയ നിര്‍മാണ പ്രവര്‍ത്തനങ്ങളോ സൗന്ദര്യവല്‍ക്കരണ പദ്ധതികളോ നടത്താന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.











