കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യവുമായി പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പൾസർ സുനി ഉൾപ്പെടെ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളുടെ ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് വാദം കേൾക്കുക.
രാവിലെ 11 മണിയോടെയാണ് ഹർജി പരിഗണിക്കുന്നത്. ശിക്ഷാവിധി താൽക്കാലികമായി മരവിപ്പിച്ച് അപ്പീലിൽ വാദം കേൾക്കണമെന്നാണ് പ്രതികളുടെ ആവശ്യം. എന്നാൽ ഈ ആവശ്യത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകനും എതിർക്കും. നടിക്കായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ ഹാജരാകും.ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യത്തിൽ വാദം പൂർത്തിയായാൽ ഹൈക്കോടതി ഉടൻ തന്നെ തീരുമാനം അറിയിച്ചേക്കും.
അതേസമയം, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെ സർക്കാരും അപ്പീൽ നൽകിയിട്ടുണ്ട്. കേസിലെ എല്ലാ പ്രതികൾക്കും, നടൻ ദിലീപ് ഉൾപ്പെടെ, കൂടുതൽ കർശനമായ ശിക്ഷ നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഈ ഹർജി പിന്നീട് പരിഗണിക്കും.
നേരത്തെ കേസുമായി ബന്ധപ്പെട്ട വാർത്തകൾ തടയണമെന്ന ദിലീപിന്റെ ആവശ്യവും ഹൈക്കോടതി തള്ളിയിരുന്നു. പ്രതിയുടെ പേര് വാർത്തകളിൽ പറയുന്നത് നിയമവിരുദ്ധമല്ലെന്നും വിചാരണയുടെ വസ്തുതകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വിലക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.




