കോട്ടയം: സഞ്ചാരികളെക്കൊണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങൾ നിറഞ്ഞു. കേരളത്തിലെ പ്രധാന മലയോര വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, മാർമല അരുവി എന്നിവിടങ്ങളിലൊക്കെ സഞ്ചാരികളുടെ ഒഴുക്കു ഇപ്പോഴും തുടരുന്നു. പല ദിവസവും സഞ്ചാരികൾ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവാണ്.
വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കുന്നതിന് മതിയായ സംവിധാനമില്ലാത്തത് മലയോരമേഖലകളിലെ പ്രധാന പ്രശ്നമാണ്. മേലുകാവ് മുതൽ ഇലവീഴാപൂഞ്ചിറവരെയുള്ള റോഡ് പൂർത്തിയായത് സഞ്ചാരികളെ കൂടുതൽ ആകർഷിച്ചു. ഇലവീഴാപൂഞ്ചിറയിൽ വാഹനങ്ങളുടെ തിരക്ക് അനിയന്ത്രിതമാണ്. ഓരോ അവധിദിവസങ്ങളിലും ആയിരക്കണക്കിനാളുകളാണ് ഇവിടം കാണാനെത്തുന്നത്.
ഈ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ഇതു വഴിയുള്ള ഗതാഗതം മണിക്കൂറുകളോളം പൂർണമായും സ്തംഭിച്ചിരുന്നു. ഇവിടേക്കെത്തുന്നവർ റോഡിന്റെ ഇരുവശങ്ങളിലുമായാണ് വാഹനങ്ങൾ പാർക്കുചെയ്യുന്നത്. സ്ഥലത്ത് സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ല. ദിവസവും വിവിധ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള ഉല്ലാസയാത്രാ ട്രിപ്പുകൾ ഇലവീഴാപൂഞ്ചിറയിലേക്ക് എത്തുന്നുണ്ട്.
മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ വിനോദസഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്. മൊട്ടക്കുന്നുകളും പൈൻകാടും രാത്രിയിലെ കോടമഞ്ഞും കണ്ടറിഞ്ഞു ആഘോഷമാക്കാനാണ് സഞ്ചാരികൾ വാഗമണ്ണിലേക്ക് എത്തുന്നത്. ഈരാറ്റുപേട്ട-വാഗമൺ റോഡ് ഉയർന്ന നിലവാരത്തിൽ ടാർചെയ്തതോടെ ഇതിലെ ഉള്ള യാത്രക്കാരുടെ തിരക്കും വർദ്ധിച്ചു.




