കോഴിക്കോട്: ദലിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാടിനെതിരെ ഹിന്ദു ഐക്യവേദി. സണ്ണി എം. കപിക്കാടിന് സാമ്പത്തിക സഹായവും വേദികളും നൽകുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന് സംസ്ഥാന പ്രസിഡന്‍റ് ആര്‍.വി ബാബു ആരോപിച്ചു. ഡോ. ബി.ആർ അംബേദ്കറുടെ വാക്കുകളെയും പ്രസ്താവനകളെയും ദുർവ്യാഖ്യാനം ചെയ്ത് ഹൈന്ദവ സമൂഹത്തിനെതിരെ വിഷം ചീറ്റുകയാണ് സണ്ണി കപിക്കാട് ചെയ്യുന്നത്. ഹൈന്ദവ സമൂഹത്തെ ജാതി പറഞ്ഞു ഭിന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇത്തരക്കാർക്കുള്ളത്.
ദലിത്, പട്ടികജാതി, പട്ടികവർഗ്ഗ സമൂഹത്തിന്റെ സംരക്ഷകൻ എന്ന വ്യാജേന സണ്ണി കപിക്കാട് ഇസ്ലാമിക പ്രസ്ഥാനങ്ങൾക്ക് കുടപിടിക്കുകയാണ്. ദലിത് സമൂഹത്തെ തീവ്രവാദ ശക്തികൾക്ക് കൂട്ടിക്കൊടുക്കുന്ന നിലപാടാണ് ഇയാൾ സ്വീകരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള സംഘടനകളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്നുകൊണ്ടാണ് ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും തുടർച്ചയായി അധിക്ഷേപിക്കുന്നതെന്നും ആര്‍.വി ബാബു ആരോപിച്ചു.











