തിരുവനന്തപുരം: വന്ദേമാതരം പൂർണമായും ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ യുഡിഎഫിനെതിരെ വിമർശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. വന്ദേമാതരം മുഴുവൻ ആലപിക്കണമെന്നത് നിർബന്ധിത പ്രോട്ടോക്കോൾ അല്ലെന്നും വിവേചനബുദ്ധിയോടെ വിഷയത്തെ സമീപിക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും ചിന്ത പറഞ്ഞു.
എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ച ഗായകസംഘം കേരളത്തിൽനിന്ന് അയച്ചതാണോ എന്നായിരുന്നു ചിന്തയുടെ പരിഹാസം. വി.ഡി. സതീശൻ ആർ.എസ്.എസിന് വിധേയപ്പെട്ടുവെന്നും അവർ ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരേ പ്രത്യയശാസ്ത്രവുമായി മുന്നോട്ടുപോകുകയാണെന്നും വന്ദേമാതരം ആലാപനം കീഴ്വഴക്കമാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ചിന്ത കുറ്റപ്പെടുത്തി.
വിഷയത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രതികരണം വിചിത്രമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ പറഞ്ഞു. പ്രോട്ടോക്കോളിന്റെ മറവിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഉൾപ്പെടെയുള്ളവർ കേരളത്തിലെത്തിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ സർക്കാർ ആർ.എസ്.എസിന് മുന്നിൽ നിലപാടുകൾ പണയംവെച്ചുവെന്നും വിജിൻ വിമർശിച്ചു.
വി.ഡി. സതീശനെതിരെയും വിജിൻ രൂക്ഷ വിമർശനം ഉന്നയിച്ചു. ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ വിളക്ക് കൊളുത്തി കുനിഞ്ഞുനിന്നയാളാണ് സതീശനെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വിഷയത്തിൽ ഡിവൈഎഫ്‌ഐ സെക്രട്ടേറിയറ്റിലേക്ക് ശക്തമായ പ്രതിഷേധം നടത്തുമെന്നും വിജിൻ അറിയിച്ചു.
കാസർകോട് എംഡിഎംഎ കേസ്
കാസർകോട് എംഡിഎംഎ കേസിലും വിജിൻ ആരോപണങ്ങളുമായി രംഗത്തെത്തി. മുഹമ്മദ് ഹുസൈനെ സഹായിക്കാനാണ് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ചാണ് ഹുസൈൻ കാലിക്കടവിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ എംഡിഎംഎ ഇടപാടുകൾക്ക് തൂഫാൻ പിന്തുണ നൽകുന്നുവെന്നും ഫോൺ കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നില്ലെന്നും വിജിൻ ആരോപിച്ചു. വിഷയത്തിൽ ഡിജിപി ഓഫീസിലേക്കും കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്കും മാർച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിലും വിമർശനം
തിരുവനന്തപുരത്ത് ഡിസിസി അംഗം ചേന്തി അനിൽ മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിലും വിജിൻ പ്രതികരിച്ചു. ശ്രീനാരായണ ഗുരുവിന്റെ പേര് പരാമർശിച്ചപ്പോൾ ക്ഷുഭിതനായ മുഖ്യമന്ത്രിയെയാണ് കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ എത്ര ഗുണ്ടകൾ കടന്നുകൂടിയിട്ടുണ്ടെന്ന് പരിശോധിക്കണമെന്നും വിജിൻ ആവശ്യപ്പെട്ടു.
അതേസമയം, ചിന്ത ജെറോമിനെതിരായ സൈബർ ആക്രമണത്തെയും വിജിൻ വിമർശിച്ചു. കോൺഗ്രസിന്റേത് സ്ത്രീ വിരുദ്ധതയുടെ അങ്ങേയറ്റത്തെ രാഷ്ട്രീയമാണെന്ന് അദ്ദേഹം ആരോപിച്ചു. വനിതാ നേതാക്കളെ തകർക്കാമെന്ന് ആരും കരുതേണ്ടെന്നും നിയമപരമായും സംഘടനാപരമായും നേരിടുമെന്നും വിജിൻ മുന്നറിയിപ്പ് നൽകി.
പിണറായി വിജയന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, വിഷയത്തിൽ ഡിവൈഎഫ്‌ഐയല്ല നിലപാട് പറയേണ്ടതെന്നും മുതിർന്ന നേതാക്കൾ പ്രതികരിക്കുമെന്നും വിജിൻ വ്യക്തമാക്കി.




