പാലക്കാട്: പാലക്കാട് നഗരസഭയിലെ പ്രത്യേക കൗൺസിൽ യോഗത്തിൽ വന്ദേമാതരം പൂർണമായും ആലപിക്കുന്നതിൽ നിന്ന് യു.ഡി.എഫ് കൗൺസിലർമാർ വിട്ടുനിന്നു. യോഗ നടപടികൾക്കായി ഹാജർ രജിസ്റ്ററിൽ ഒപ്പിട്ട ശേഷമാണ് യു.ഡി.എഫ് അംഗങ്ങൾ വന്ദേമാതരം ആലാപനത്തിൽ പങ്കെടുക്കാതെ ഹാളിൽ നിന്ന് പുറത്തുപോയത്.
സാധാരണയായി നഗരസഭാ കൗൺസിൽ യോഗങ്ങളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങളാണ് ആലപിക്കാറുള്ളത്. എന്നാൽ പ്രത്യേക കൗൺസിൽ യോഗത്തിൽ ബി.ജെ.പി കൗൺസിലർമാർ വന്ദേമാതരം പൂർണമായും ആലപിച്ച ശേഷമാണ് യോഗനടപടികളിലേക്ക് കടന്നത്.
അതേസമയം, എൽ.ഡി.എഫ് കൗൺസിലർമാർ ആദ്യ ചരണം ആലപിച്ചതിന് പിന്നാലെ സീറ്റുകളിലേക്ക് മടങ്ങിയിരുന്നു. വന്ദേമാതരം പൂർണമായും ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വ്യത്യസ്ത നിലപാടുകൾ കൗൺസിൽ യോഗത്തിലും ചർച്ചയാകുമെന്നാണ് വിവരം.
വന്ദേമാതരത്തെ യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാർ അപമാനിച്ചുവെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും ബി.ജെ.പി കൗൺസിലർമാർ വ്യക്തമാക്കി.


