ഇടുക്കി: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന വിഷയത്തിൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ അപക്വമാണെന്ന് ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫ്. മുന്നണി തലത്തിലോ സർക്കാർ തലത്തിലോ ഇത്തരമൊരു വിഷയത്തിൽ യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും അദ്ദേഹം തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മൂവാറ്റുപുഴ ജില്ല വേണമെന്ന കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ദീർഘകാല ആവശ്യത്തോട്, വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിന്റെ മകൻ കൂടിയായ അപു ജോൺ ജോസഫ്.
“ഇടുക്കി വികസനപരമായി പിന്നാക്കം നിൽക്കുന്ന ജില്ലയാണ്. ജില്ലയുടെ 50 ശതമാനത്തിലധികവും വനഭൂമിയാണ്. എന്നാൽ തൊടുപുഴ മുനിസിപ്പാലിറ്റിയും അറക്കുളം, ഉടുമ്പന്നൂർ തുടങ്ങിയ ലോ റേഞ്ച് പ്രദേശങ്ങളും ഒഴിവാക്കിയാൽ ഇടുക്കിയിലെ വനവിസ്തൃതി 70 ശതമാനത്തിനും മുകളിലാകും. ഹൈറേഞ്ചിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വലിയ പരിമിതികളുണ്ട്. ഇടുക്കിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സും വാണിജ്യ കേന്ദ്രവും തൊടുപുഴയും പരിസരങ്ങളുമാണ്. അതിനാൽ സാമ്പത്തിക, ജനസംഖ്യാ, ഭൂമിശാസ്ത്ര ആഘാതങ്ങൾ പഠിക്കാതെ ഇത്തരം ചർച്ചകളിലേക്ക് കടക്കരുത്,” അദ്ദേഹം ചൂണ്ടിക്കാട്ടി.


