കൊച്ചി: വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലാക്കാൻ ഒരു വീട്ടമ്മ കാത്തിരുന്നത് 24 വർഷവും ഏഴ് മാസവും 17 ദിവസവും. പല കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നീട്ടിക്കൊണ്ടുപോയ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ ഇലക്‌ട്രിസിറ്റി ഓംബുഡ്‌സ്മാൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. അപേക്ഷകയ്ക്ക് 4.49 ലക്ഷം രൂപ നഷ്ടപരിഹാരവും സെക്യൂരിറ്റി ഡിപ്പോസിറ്റ് തുകയ്ക്ക് 24 വർഷത്തേക്ക് 18 ശതമാനം പിഴപ്പലിശയും നൽകാനാണ് ഉത്തരവ്.
എറണാകുളം തമ്മനം പള്ളത്ത് റോഡിൽ താമസിക്കുന്ന റീത്ത പി. അന്തോണിക്കാണ് സ്വന്തം വീടിന്റെ വൈദ്യുതി കണക്ഷൻ സ്വന്തം പേരിലാക്കാൻ ഇത്രയും വർഷം കാത്തിരിക്കേണ്ടി വന്നത്. 1993-ൽ നിർമിച്ച വീട് റീത്ത 1998-ലാണ് വാങ്ങിയത്. അതേ വർഷം മാർച്ച് 13-ന് ഉടമസ്ഥാവകാശം മാറ്റുന്നതിനും സിംഗിൾ ഫേസ് കണക്ഷൻ ത്രീഫേസാക്കുന്നതിനുമായി 9,200 രൂപ പാലാരിവട്ടം വൈദ്യുതി ബോർഡ് ഓഫീസിൽ അടച്ചിരുന്നു.
നാലുമാസത്തിന് ശേഷം ത്രീഫേസ് കണക്ഷൻ നൽകിയെങ്കിലും ഉടമസ്ഥാവകാശം മാറ്റിയില്ല. സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകിയ 3,000 രൂപയും അപേക്ഷകയുടെ അക്കൗണ്ടിൽ ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്ന് പലതവണ ഓഫീസിൽ ബന്ധപ്പെട്ടിട്ടും വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടി നീണ്ടുപോയി.
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയപ്പോൾ അപേക്ഷ ലഭിച്ചിട്ടില്ലെന്നും സെക്യൂരിറ്റി ഡിപ്പോസിറ്റ് സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു വൈദ്യുതി ബോർഡിന്റെ മറുപടി. അപേക്ഷക നൽകിയ രേഖകളൊന്നും ഓഫീസിലില്ലെന്നും അധികൃതർ അറിയിച്ചു. ഒടുവിൽ 24 വർഷങ്ങൾക്ക് ശേഷം, 2022 നവംബർ മൂന്നിനാണ് ഉടമസ്ഥാവകാശം റീത്തയുടെ പേരിലേക്ക് മാറ്റിയത്.
എന്നാൽ സെക്യൂരിറ്റി ഡിപ്പോസിറ്റ് സംബന്ധിച്ച പ്രശ്നം തുടർന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 3,000 രൂപ ഡിപ്പോസിറ്റ് സ്വീകരിച്ചതായി ബോർഡ് അംഗീകരിക്കുകയും 2023 ഫെബ്രുവരി നാലിന് 2,950 രൂപ റീത്തയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്തത്. 50 രൂപ കുറവായതിന്റെ കാരണമായി വിവരാവകാശ രേഖയിൽ 1957-ൽ തന്നെ തുക അക്കൗണ്ടിൽ ചേർത്തുവെന്ന വിചിത്ര വിശദീകരണവും ലഭിച്ചു.
ഇതോടെയാണ് റീത്ത ഇലക്‌ട്രിസിറ്റി ഓംബുഡ്‌സ്മാനെ സമീപിച്ചത്. ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷമാണ് അപേക്ഷകയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ഉടമസ്ഥാവകാശം മാറ്റുന്നതിൽ ഉണ്ടായ 8,987 ദിവസത്തെ കാലതാമസത്തിന് പ്രതിദിനം 50 രൂപ വീതം 4,49,350 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉത്തരവ്.
കൂടാതെ സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക അക്കൗണ്ടിൽ ഉൾപ്പെടുത്താതിരുന്നതിലൂടെ നഷ്ടമായ പലിശയും 24 വർഷത്തേക്ക് 18 ശതമാനം പിഴപ്പലിശയും നൽകണം. മുൻഗണനാ അടിസ്ഥാനത്തിൽ നൽകിയ ഒ.വൈ.ഇ.സി. ഡിപ്പോസിറ്റിനായി ഈടാക്കിയ 4,700 രൂപ 1998 മുതൽ 2026 വരെ ബാങ്ക് പലിശ സഹിതം തിരികെ നൽകണമെന്നും ഓംബുഡ്‌സ്മാൻ നിർദേശിച്ചു.
വൈദ്യുതി ബോർഡിന്റെ ഭാഗത്ത് ഉണ്ടായ ഗുരുതര വീഴ്ച അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും ഓംബുഡ്‌സ്മാൻ നിർദേശിച്ചിട്ടുണ്ട്.






