തിരുവനന്തപുരം:കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ സമാനതകളില്ലാത്ത വിജയത്തിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മന്റെ സഹോദരി മറിയ ഉമ്മൻ. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജനാധിപത്യ ചേരി അധികാരത്തിലേക്ക് തിരിച്ചെത്തുമ്പോൾ, ഈ വിജയത്തെ അതിീവ വിനയത്തോടെയാണ് മുന്നണി സ്വീകരിക്കുന്നതെന്ന് അവർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കേരളം അനിവാര്യമായ ഒരു രാഷ്ട്രീയ മാറ്റത്തെ പുണർന്നു കഴിഞ്ഞുവെന്നും മാറ്റത്തിനായുള്ള ജനങ്ങളുടെ വെമ്പൽ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉടനീളം ദൃശ്യമായിരുന്നുവെന്നും മറിയ ഉമ്മൻ കുറിച്ചു.
പ്രചാരണത്തിന്റെ ഭാഗമായി കാസർകോട് മുതൽ തിരുവനന്തപുരം വരെ 71 അസംബ്ലി മണ്ഡലങ്ങളിൽ താൻ നേരിട്ട് എത്തിയിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. ആ യാത്രകളിലുടനീളം ജനവികാരം തൊട്ടറിയാൻ സാധിച്ചു. പിതാവ് ഉമ്മൻചാണ്ടിയോട് ജനങ്ങൾക്കുള്ള അടങ്ങാത്ത സ്നേഹത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് ഓരോ മണ്ഡലത്തിലും തനിക്ക് ബോധ്യപ്പെട്ടതായും മറിയ കുറിപ്പിൽ അനുസ്മരിച്ചു. ഉമ്മൻചാണ്ടി എന്ന ജനനായകന്റെ സ്മരണകളും അദ്ദേഹത്തിന്റെ വികസന മാതൃകകളും ഈ വിജയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയെന്ന സൂചനയാണ് അവർ പങ്കുവെക്കുന്നത്.
ഈ വിജയം കേവലമൊരു രാഷ്ട്രീയ മാറ്റമല്ല, മറിച്ച് മതേതര കേരളത്തിന്റെ മുന്നേറ്റമാണെന്ന് അവർ വിശേഷിപ്പിച്ചു. പാവപ്പെട്ടവന്റെ പ്രതീക്ഷയും സ്ത്രീകളുടെയും യുവാക്കളുടെയും പ്രത്യാശയുമാണ് ഈ ജനവിധിയിലൂടെ പ്രതിഫലിക്കുന്നത്. പുതിയൊരു യുഗപ്പിറവിക്ക് തുടക്കമിടാൻ ഐക്യജനാധിപത്യ മുന്നണിക്ക് സാധിക്കുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായും അവർ പറഞ്ഞു. കേരളത്തെ വീണ്ടെടുക്കാനുള്ള ഈ പോരാട്ടത്തിൽ അഹോരാത്രം പ്രയത്നിച്ച പ്രവർത്തകർക്കും സഹപ്രവർത്തകർക്കും മറിയ ഉമ്മൻ നന്ദി രേഖപ്പെടുത്തി. “നമുക്ക് കേരളത്തെ വീണ്ടെടുക്കാം, ഈ വിജയത്തെ വിനയപൂർവ്വം സ്വീകരിക്കാം” എന്ന ആഹ്വാനത്തോടെയാണ് മറിയ ഉമ്മൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.




