ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവിനെ മൂന്നുദിവസത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. സീലംപുർ സ്വദേശിയായ സലിം (52) ആണ് അറസ്റ്റിലായത്. 45-കാരിയായ ഭാര്യയ്ക്ക് സഹപ്രവർത്തകനുമായി അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകിട്ടാണ് വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പ്രതിയെ കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പരിശോധിച്ച അന്വേഷണസംഘം സലിമിന്റെ യാത്രാമാർഗം കണ്ടെത്തി. ഡൽഹിയിലെ ആനന്ദ് വിഹാറിൽ നിന്ന് ഉത്തർപ്രദേശിലെ മൊറാദാബാദ്, റാംപുർ, ബറേലി, ഷാജഹാൻപുർ, ലഖ്‌നൗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇയാൾ സഞ്ചരിച്ചതായി കണ്ടെത്തി. പിന്നീട് മൊറാദാബാദിലേക്ക് മടങ്ങിയെത്തിയ സലിമിനെ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ, ഭാര്യ ജോലി ചെയ്തിരുന്ന തുണി നിർമാണശാലയിലെ സഹപ്രവർത്തകനുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് നിരന്തരം തർക്കമുണ്ടായിരുന്നതെന്ന് സലിം മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. സംഭവദിവസവും ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് കത്രിക ഉപയോഗിച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാൾ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.












