തിരുവനന്തപുരം: ഫിഫ ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ മത്സരം സർക്കാർ തിയേറ്ററുകളിൽ തത്സമയം പ്രദർശിപ്പിക്കാൻ തീരുമാനം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കൈരളി തിയേറ്ററുകളിലാണ് മത്സരം പ്രദർശിപ്പിക്കുക. മന്ത്രി പി. സി. വിഷ്ണുനാഥിന്റെ നിർദേശപ്രകാരമാണ് തീരുമാനം.
തിരുവനന്തപുരം ജില്ലയിലെ കൈരളി, നിള തിയേറ്ററുകളിലും കോഴിക്കോട് കൈരളി തിയേറ്ററിലെ രണ്ട് സ്ക്രീനുകളിലുമായിരിക്കും ഫൈനൽ മത്സരം പ്രദർശിപ്പിക്കുക. കായികപ്രേമികളുടെ അഭ്യർഥന പരിഗണിച്ചാണ് പ്രത്യേക പ്രദർശനത്തിന് അനുമതി നൽകിയത്.
അതേസമയം, ലോകകപ്പ് ഫൈനൽ പുലർച്ചെ നടക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാകും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
ഫൈനൽ മത്സരം കണ്ട് പിറ്റേന്ന് രാവിലെ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ ബുദ്ധിമുട്ടുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി.


