കോഴിക്കോട്: വടകരയിലെ എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ അധ്യാപിക കാവ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതിയിൽ ഹാജരാക്കുന്നതിനിടെ, ലഹരിക്കേസിലെ പ്രധാനി താനാണോ എന്ന ചോദ്യത്തിന് ‘ഞാൻ പെട്ടുപോയതാണ്’ എന്നായിരുന്നു കാവ്യയുടെ മറുപടി.
കേസിൽ അറസ്റ്റിലായ മറ്റൊരു അധ്യാപികയായ കീർത്തനയുടെ പ്രതികരണം വ്യത്യസ്തമാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘അവൾ പറയുന്നത് ശരിയല്ല, റിയാലിറ്റി ഞാൻ പറയാം’ എന്നായിരുന്നു കാവ്യയുടെ മറുപടി. കൂടുതൽ പ്രതികരിക്കാൻ അനുവദിക്കാതെ പൊലീസ് കാവ്യയെ കോടതിയിലേക്ക് കൊണ്ടുപോയി.
കാവ്യയെയും മറ്റൊരു പ്രതിയായ നീഷ്മയെയും മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ടാണ് അന്വേഷണ സംഘം വടകര കോടതിയിൽ ഹാജരാക്കിയത്. വെള്ളിയാഴ്ച വൈകിട്ട് നാലുവരെ ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവിട്ടു. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.
സർവശിക്ഷ കേരളയ്ക്ക് കീഴിൽ വിവിധ സ്കൂളുകളിലെ അധ്യാപകർക്ക് പരിശീലനം നൽകുന്ന ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അധ്യാപികമാരായിരുന്നു കേസിൽ അറസ്റ്റിലായ വി.പി. നീഷ്മ, കാവ്യ, കീർത്തന എന്നിവർ.
ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണം അധ്യാപികമാർ ഇരിട്ടി സ്വദേശിയായ ഓൺലൈൻ ഡെലിവറി ഏജന്റ് ജിജിൽ കുര്യാക്കോസിന് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന നിരവധി ലഹരിക്കേസുകളിൽ പ്രതിയായ ഷിന്റോ ഷിബു (22) ഇപ്പോഴും ഒളിവിലാണ്.
വാട്സാപ്പ് സന്ദേശങ്ങളിലൂടെയാണ് ഷിന്റോ ലഹരി ഇടപാടുകൾ ആസൂത്രണം ചെയ്തിരുന്നതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇയാളെ പിടികൂടാനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി.


