തിരുവനന്തപുരം: യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷ് കേരളത്തിന്റെ മുഖ്യമന്ത്രി ആവണമെന്ന് മുൻ ഡിജിപി ടി.പി. സെൻകുമാർ അഭിപ്രായപ്പെട്ടു. കോൺഗ്രസ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസിലെ സീനിയർ നേതാവാണെന്നും, എന്നാൽ അദ്ദേഹത്തെ മുഖ്യമന്ത്രി പദവിയിൽ നിന്ന് ഒഴിവാക്കാനുള്ള കാരണങ്ങൾ എന്താണെന്ന് വ്യക്തമാക്കണമെന്നും സെൻകുമാർ പറഞ്ഞു. ദളിതർക്കും ഒബിസി വിഭാഗങ്ങൾക്കും വേണ്ടി രാഹുൽ ഗാന്ധി ദിവസേന സംസാരിക്കുമ്പോൾ, അതേ സമീപനം സ്വന്തം പാർട്ടിയിലും നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ചർച്ചകൾ ഉയരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളോട് താൽപര്യമില്ലെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ഈ വിഷയത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ വ്യത്യസ്തമായിരിക്കാമെന്നും, ചർച്ചകൾ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ത്യാഗവും കഷ്ടപ്പാടുകളും അനുഭവിച്ചെത്തുന്നവരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് കോൺഗ്രസ് നേതാവ് അജയ് തറയിൽ അഭിപ്രായപ്പെട്ടു. സമരപാതയിൽ നിന്ന് മാറിനിന്നവർക്ക് ഈ പദവി യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ എംഎൽഎമാരാണ് തീരുമാനിക്കുന്നതെന്ന് അജയ് തറയിൽ വ്യക്തമാക്കി. കേരളത്തിൽ പുറത്ത് നിന്നുമെത്തിയവരും മുഖ്യമന്ത്രിയായ ചരിത്രമുണ്ടെന്ന് മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും, ഫേസ്ബുക്കിൽ പങ്കുവെച്ചത് തന്റെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




