വിദേശത്തുനിന്ന് പണമെത്തുന്നത് ഇനി വേഗത്തിൽ അക്കൗണ്ടിലെത്താൻ നടപടി ശക്തമാക്കി റിസർവ് ബാങ്ക്. ബാങ്കുകൾക്ക് ഇതുസംബന്ധിച്ച് കർശന നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
വിദേശത്ത് നിന്ന് പണം ലഭിച്ചാൽ ഉടൻതന്നെ അക്കൗണ്ട് ഉടമയെ അറിയിക്കണം. പ്രവൃത്തി സമയം കഴിഞ്ഞ് പണം എത്തിയാൽ അടുത്ത പ്രവൃത്തി ദിവസത്തിന്റെ തുടക്കത്തിൽ അറിയിപ്പ് നൽകണമെന്നും നിർദേശം പറയുന്നു.
ഇതിനായി ബാങ്കുകളുടെ ‘നോസ്‌ട്രോ’ അക്കൗണ്ടുകൾ ഓരോ മണിക്കൂറിലും പരിശോധിക്കണം. മുമ്പ് 30 മിനിറ്റ് ഇടവിട്ട് പരിശോധിക്കണമെന്ന കരട് നിർദേശം ഉണ്ടായിരുന്നുവെങ്കിലും പുതുക്കിയ മാർഗനിർദേശത്തിൽ ഇത് ഒരു മണിക്കൂറാക്കി.
വിദേശ വിനിമയ വിപണി പ്രവർത്തിക്കുന്ന സമയത്ത് പണം ലഭിച്ചാൽ അതേദിവസം തന്നെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യാൻ ശ്രമിക്കണം. മാർക്കറ്റ് സമയം കഴിഞ്ഞ് ലഭിക്കുന്ന തുക അടുത്ത പ്രവൃത്തി ദിവസത്തിൽ നൽകണം.
വ്യക്തിഗത ഇൻവാർഡ് പേയ്മെന്റുകൾക്കായി ‘സ്‌ട്രെയിറ്റ്-ത്രൂ പ്രോസസിങ്’ സംവിധാനം ബാങ്കുകൾക്ക് നടപ്പാക്കാം. ഇത് ബാങ്കുകളുടെ റിസ്‌ക് വിലയിരുത്തലിനും ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്മെന്റ് ആക്ട് (FEMA) 1999 ലെ വ്യവസ്ഥകൾക്കും വിധേയമായിരിക്കും.
കൂടാതെ, വിദേശ വിനിമയ ഇടപാടുകൾക്കായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഒരുക്കാനും ആർബിഐ നിർദേശിച്ചു. രേഖകൾ സമർപ്പിക്കാനും ഇടപാടുകൾ നിരീക്ഷിക്കാനും ഇത് സഹായകരമാകും.
പണം അക്കൗണ്ടിലെത്തുന്നതിലെ വൈകിപ്പ് കുറയ്ക്കുന്നതാണ് ഈ നടപടികളുടെ ലക്ഷ്യം. ആറുമാസത്തിനകം ബാങ്കുകൾ ഈ പരിഷ്‌കാരങ്ങൾ നടപ്പാക്കണമെന്നും ആർബിഐ നിർദേശിച്ചു.




