പത്തനംതിട്ട: പന്തളത്ത് 50 പവൻ സ്വർണം കവർന്ന കേസിൽ രണ്ട് പ്രതികളെ പിടികൂടി. അന്തർസംസ്ഥാന മോഷണസംഘത്തിൽപ്പെട്ട ഇസാഖി, ഗണേഷ് എന്നിവരാണ് പിടിയിലായത്. തിരുനെൽവേലിയിൽ നിന്നാണ് പ്രതികളെ പിടുകൂടിയത്. ഇവരുടെ പേരിൽ കർണാടകയിലടക്കം വിവിധ കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
കഴിഞ്ഞ മാസം 29നാണ് പന്തളത്ത് കൈപ്പുഴിയിൽ പ്രവാസിയായ ബിജു നാഥന്റെ വീട്ടിൽ മോഷണം നടന്നത്. ബിജു വിദേശത്തായതിനാൽ വീട്ടിൽ അയാളുടെ അമ്മ മാത്രമാണ് താമസിക്കുന്നത്. രാത്രിയിൽ ഒറ്റയ്‌ക്കായതിനാൽ വീടുപൂട്ടി മൂത്തമകന്റെ വീട്ടിലേക്ക് പോകും. 29ന് രാവിലെ മടങ്ങിവന്നപ്പോഴാണ് വീടിന്റെ മുൻവാതിൽ തകർന്നുകിടക്കുന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നെന്ന് മനസിലായത്. കിടപ്പുമുറിയിലെ അലമാരയും ലോക്കറും കുത്തി തുറന്നാണ് മോഷണം നടത്തിയത്.
ബിജുവിന്റെ ഭാര്യയുടെ സ്വർണമാണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം ഓമനയമ്മയുടെ ഒരു ജോഡി കമ്മലും മോതിരവും നഷ്‌ടപ്പെട്ടിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തമിഴ്‌നാട്ടിലേക്കെത്തിച്ചത്. കേസിൽ ഉൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യും.










