ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചതിന് പിന്നാലെ രണ്ട് ഇന്ത്യൻ കപ്പലുകൾക്കുനേരെയുണ്ടായ വെടിവെയ്പ്പിനെ തുടർന്ന് ഇന്ത്യ കരുതലോടെയാണ് പ്രതികരിക്കുന്നത്. ഇറാനുമായി ബന്ധം പൂർണ്ണമായി അകറ്റേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ. സംഭവത്തെക്കുറിച്ച് പരിശോധിക്കാമെന്ന് ഇറാൻ അറിയിച്ചതായി അധികൃതർ വ്യക്തമാക്കി.
അതേസമയം, ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറക്കണമെന്ന ഇന്ത്യയുടെ നിലപാടിനെ യുഎഇ പിന്തുണച്ചു. ഇറാന്റെ ആണവ, മിസൈൽ പദ്ധതികളിൽ വ്യക്തമായ തീരുമാനം സമാധാനത്തിന് അനിവാര്യമാണെന്നും യുഎഇ അഭിപ്രായപ്പെട്ടു. ഇന്നലെ നടന്ന വെടിവെയ്പ്പിനിടയിലും ഇന്ത്യൻ കപ്പലായ ദേശ് ഗരിമ ഹോർമുസ് കടന്ന് പോയതായി റിപ്പോർട്ടുണ്ട്.
ഇന്ത്യ-ഇറാൻ ബന്ധം ശക്തമാണെന്നും വിഷയം പരിഹരിക്കുമെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്. എന്നാൽ ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാൻ വീണ്ടും മുന്നറിയിപ്പ് നൽകി. യുഎസ് ഉപരോധം നീക്കം ചെയ്യാതെ കപ്പലുകൾ കടത്തിവിടില്ലെന്ന നിലപാടിലാണ് ഇറാൻ.
ഇന്ത്യൻ കപ്പലുകൾ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് നിരവധി ടാങ്കറുകൾ ഹോർമുസ് കടക്കുന്നത് ഒഴിവാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഒമാൻ തീരത്തിന് സമീപം വിവിധ ഇടങ്ങളിലായാണ് ആക്രമണം നടന്നത്. ഒരു കണ്ടെയിനർ കപ്പലിനും ഒരു ടാങ്കറിനും കേടുപാടുകൾ സംഭവിച്ചതായി യു.കെ. മാരിടൈം ഏജൻസി സ്ഥിരീകരിച്ചു.
ഇതിനിടെ, ഭാഗ്യലക്ഷ്മി അടക്കമുള്ള ഇന്ത്യൻ കപ്പലുകൾ ഇറാൻ തിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ട്. വലിയ ക്രൂഡ് ഓയിലുമായി ഇന്ത്യയിലേക്ക് പുറപ്പെട്ട ഒരു സൂപ്പർ ടാങ്കറും ഇറാൻ തടഞ്ഞതായി വിവരമുണ്ട്. സംഭവത്തെ തുടർന്ന് ഇന്ത്യ ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയത്തിൽ വിളിച്ചുവരുത്തി വിശദീകരണം തേടി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന്റെ തുറമുഖങ്ങൾക്കെതിരായ നാവിക ഉപരോധം തുടരുമെന്ന് പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഇതിന് പിന്നാലെയാണ് കടലിടുക്ക് തുറക്കാനുള്ള മുൻ തീരുമാനം ഇറാൻ പിൻവലിക്കുകയും നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുകയും ചെയ്തത്. അമേരിക്ക നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന ആരോപണമാണ് ഇറാന്റെ പുതിയ നിലപാടിന് പിന്നിൽ.




