കൊച്ചി: കൊച്ചിയിൽ പിടിയിലായ തൃക്കാക്കര സ്വദേശി കെവിൻ പ്രമുഖ ലഹരി വിതരണക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കി. നൈറ്റ് പാർട്ടികളിൽ ലഹരി വിതരണം നടത്തുന്ന പ്രധാന ഡ്രഗ് ഡീലറാണ് ഇയാളെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കടവന്ത്രയിലെ ആഡംബര ഹോട്ടലിൽ നടന്ന ലഹരി പാർട്ടിക്കും ഇയാൾ തന്നെയാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം മാത്രം ഏകദേശം 22 ലക്ഷം രൂപയുടെ ലഹരി ഇടപാടുകൾ കെവിൻ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇടയ്ക്കിടെ തായ്‌ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഇയാൾ യാത്ര ചെയ്തിരുന്നതായും പൊലീസ് പറയുന്നു. കഴിഞ്ഞ വർഷവും ഡാൻസാഫ് ഇയാളെ പിടികൂടിയിരുന്നു. അന്ന് മൂന്ന് യുവതികൾ ഇയാളോടൊപ്പം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
തൃക്കാക്കരയിൽ നിന്നാണ് കെവിനെ അറസ്റ്റ് ചെയ്തത്. ചെമ്പുമുക്ക് കെ.കെ. റോഡിലെ റോസ്‌ലാൻഡ് വീട്ടിൽ താമസക്കാരനാണ് ഇയാൾ. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് അറസ്റ്റ് നടത്തിയത്.
വാഴക്കാല ഭാഗത്തുനിന്ന് പിടിയിലായ കെവിന്റെ കൈവശം 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്‌സ്റ്റസി ഗുളികകളും കണ്ടെത്തി. കൂടാതെ ലഹരി കച്ചവടത്തിലൂടെ സമ്പാദിച്ചതായി കരുതുന്ന ഒരു ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു.




