തിരുവനന്തപുരം: രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന എസ്‌ഐടി കണ്ടെത്തലിന് പിന്നാലെ എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു. ഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ആഭ്യന്തരമന്ത്രി നടപടിക്ക് അനുമതി നൽകിയത്. ആലപ്പുഴ കേസുമായി ബന്ധപ്പെട്ട എസ്‌ഐടി റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. തുടർന്ന് റിപ്പോർട്ട് ആഭ്യന്തരമന്ത്രിക്ക് കൈമാറിയതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി സ്വീകരിച്ചത്.
ഗൺമാൻമാരുടെ മർദ്ദനക്കേസിലെ അന്വേഷണ റിപ്പോർട്ട് തിരുത്താനും പ്രതികളെ രക്ഷപ്പെടുത്താനും അജിത് കുമാർ ഇടപെട്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളും എസ്‌ഐടി ഡിജിപിക്ക് കൈമാറിയിരുന്നു.
അന്വേഷണ റിപ്പോർട്ടിൽ മാറ്റം വരുത്താൻ അജിത് കുമാർ നിർദേശിച്ചെന്നാണ് മുൻ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ മൊഴി. അജിത് കുമാർ അന്വേഷണ ഉദ്യോഗസ്ഥരെ എഡിജിപി ഓഫീസിലേക്ക് വിളിച്ചുവരുത്തി റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടുവെന്നും എസ്‌ഐടി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചൂരൽമല ഉരുൾപൊട്ടലിന് പിന്നാലെയുള്ള ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥരെ പൊലീസ് ക്ലബിൽ താമസിപ്പിച്ച് റിപ്പോർട്ടിൽ തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടുവെന്നാണ് മൊഴി. റിപ്പോർട്ട് പുറത്തറിയില്ലെന്നും മാധ്യമങ്ങൾക്ക് ലഭിക്കില്ലെന്നും അജിത് കുമാർ പറഞ്ഞതായി ഒരു ഉദ്യോഗസ്ഥൻ മൊഴി നൽകിയിട്ടുണ്ട്.
അജിത് കുമാർ മോശമായി പെരുമാറിയെന്നും തുടർന്ന് തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നും ഒരു എസ്‌ഐ മൊഴി നൽകിയിരുന്നു. ഇത് തെളിയിക്കുന്ന മെഡിക്കൽ രേഖകളും എസ്‌ഐടി റിപ്പോർട്ടിനൊപ്പം സമർപ്പിച്ചിരുന്നു. നേരത്തെ വിഷയത്തിൽ ഡിജിപി അജിത് കുമാറിനോട് വിശദീകരണം തേടിയിരുന്നു.




