ലണ്ടൻ: ബ്രിട്ടനിലെ ചർച്ച് ഇൻ വെയ്ൽസ് സ്വവർഗ ദമ്പതികൾക്ക് പള്ളിയിൽ ആശിർവാദം നൽകാൻ അനുമതി നൽകി. സഭയുടെ ഭരണസമിതിയിൽ നടന്ന വോട്ടെടുപ്പിൽ ഭൂരിപക്ഷ അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ബിൽ പാസായത്. ബിഷപ്പുമാർ, വൈദികർ, സാധാരണ അംഗങ്ങൾ എന്നിവരടങ്ങുന്ന സഭയുടെ മൂന്ന് വിഭാഗങ്ങളും ഈ തീരുമാനത്തെ പിന്തുണച്ചു. ഇതോടെ സിവിൽ വിവാഹം നടത്തിയ സ്വവർഗ ദമ്പതികൾക്ക് പള്ളിയിൽ പ്രാർത്ഥനകളും ആശിർവാദവും സ്വീകരിക്കാൻ സാധിക്കും.
എന്നാൽ, എല്ലാ വൈദികർക്കും ഇത് നിർബന്ധമല്ല. സ്വവർഗ ദമ്പതികളെ ആശിർവദിക്കാൻ താൽപര്യമില്ലാത്തവർക്ക് അതിൽ നിന്ന് മാറിനിൽക്കാനുള്ള സ്വാതന്ത്ര്യവും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സഭയുടെ പരമ്പരാഗത വിവാഹ സങ്കൽപങ്ങളിൽ മാറ്റം വരുത്താതെ എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം സ്വീകരിക്കാനാണ് ഈ തീരുമാനം ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള ആംഗ്ലിക്കൻ സഭകളിൽ ഈ വിഷയം ഏറെ ചർച്ചയ്ക്കിടയാക്കിയിരിക്കുകയാണ്.
148 അംഗങ്ങളുള്ള ഭരണസമിതിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്. 2025 ജൂലൈയിൽ ആർച്ച് ബിഷപ്പായി ചുമതലയേറ്റ ചെറി വാൻ നേതൃത്വത്തിൽ എടുത്ത പ്രധാന തീരുമാനമാണിത്. ആ പദവി വഹിക്കുന്ന ആദ്യ വനിതയും തുറന്ന എൽജിബിടി+ വ്യക്തിയുമാണ് അവർ. ആധുനിക സമൂഹത്തിന്റെ വൈവിധ്യം സഭയിൽ പ്രതിഫലിക്കണമെന്ന് ചെറി വാൻ വ്യക്തമാക്കി. ഇതിനോടൊപ്പം, സ്വവർഗ ദമ്പതികൾക്ക് ആശിർവാദം നൽകുന്നത് സംബന്ധിച്ച് വത്തിക്കാൻ മുൻപ് ചില നിർദേശങ്ങളും നൽകിയിരുന്നു.




