ന്യൂഡൽഹി: ബലൂചിസ്ഥാനിലെ സമീപകാല ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പാകിസ്താൻ ഉന്നയിച്ച ആരോപണങ്ങൾ ഇന്ത്യ ശക്തമായി നിഷേധിച്ചു. ആക്രമണങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പതിവ് തന്ത്രങ്ങളാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്നും മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ബലൂചിസ്ഥാൻ അക്രമങ്ങളിൽ ഉൾപ്പെട്ട പ്രതികൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടെന്ന പാകിസ്താൻ സൈന്യത്തിന്റെയും ആഭ്യന്തര മന്ത്രി മോഹ്സിൻ നഖ്‌വിയുടെയും ആരോപണങ്ങൾക്കുള്ള മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം.
അതേസമയം, ആക്രമണങ്ങളിൽ ഏകദേശം 200 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇറാനും അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിൽ വിമതർ സുരക്ഷാസേനകളെയും സാധാരണ പൗരന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമാക്കി ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
സംഘർഷങ്ങൾ ഉയരുമ്പോഴെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആവർത്തിക്കുന്നതിന് പകരം, പ്രദേശവാസികളുടെ ദീർഘകാല ആവശ്യങ്ങൾ പരിഹരിക്കുന്നതിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അടിച്ചമർത്തൽ, ക്രൂരത, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ബലൂചിസ്ഥാനിലെ ചരിത്രം എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






