ന്യൂഡൽഹി: യുഎസ് ഉപരോധങ്ങളിൽ നിന്നുള്ള ഇളവ് ഉപയോഗപ്പെടുത്തി ഇന്ത്യ ഇറാനിൽ നിന്ന് പരിമിതമായ തോതിൽ എണ്ണ വാങ്ങുന്നതിൽ പണമിടപാട് ചൈനീസ് യുവാൻ വഴിയാണെന്ന് റിപ്പോർട്ട്. ഇത്തരം ഇടപാടുകൾ പൂർണ്ണമായും നിയമപരമാണെന്ന് സർക്കാർ വ്യക്തമാക്കി.
ആഗോള ഊർജ വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് റഷ്യയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ എണ്ണ വ്യാപാരത്തിൽ യുഎസ് നൽകിയിരുന്ന ഉപരോധ ഇളവുകൾ അടുത്തിടെ മാറ്റങ്ങൾ നേരിട്ടിരുന്നു. ഇറാനിയൻ ക്രൂഡ് ഓയിലിനുള്ള ഇളവ് നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ വിവരങ്ങൾ പുറത്ത് വരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ റിഫൈനറികൾക്ക് ഇറാനിയൻ എണ്ണയ്ക്കുള്ള പണം ഐസിഐസിഐ ബാങ്ക് വഴി കൈമാറുകയും അത് ചൈനീസ് യുവാൻ വഴിയാണ് സെറ്റിൽമെന്റ് അക്കൗണ്ടുകളിലേക്ക് എത്തുന്നതെന്നും പറയുന്നു. ഏഴ് വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ ഇറാനിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രണ്ട് കോടി ഡോളർ വിലമതിക്കുന്ന ഏകദേശം 20 ലക്ഷം ബാരൽ എണ്ണ “ജയ” എന്ന ടാങ്കർ കപ്പലിൽ നിന്ന് വാങ്ങിയതായും റിപ്പോർട്ടുകളുണ്ട്. മറ്റ് നാല് കപ്പലുകൾക്കും ഇന്ത്യയിൽ എത്താൻ അനുമതി ലഭിച്ചതായും അറിയുന്നു.
പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി, ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും, എണ്ണക്കമ്പനികൾ എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ അറിയിച്ചു. ഇതിനിടെ, ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് ആഗോള എണ്ണവില ഉയർന്നിരുന്നെങ്കിലും, ഇന്ത്യയ്ക്ക് ഇതിന്റെ ആഘാതം മറ്റ് ഏഷ്യ-പസഫിക് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു.






