കൊൽക്കത്ത: വിവാഹം വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ ഐപിഎൽ താരവും ഡൽഹി ക്യാപിറ്റൽസ് വിക്കറ്റ് കീപ്പർ ബാറ്ററുമായ അഭിഷേക് പോറെൽ (23) അറസ്റ്റിൽ. ഹൂഗ്ലി റൂറൽ പൊലീസാണ് ഡംഡമിലെ താമസസ്ഥലത്ത് നിന്ന് താരത്തെ കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ വിദ്യാർഥിനിയുടെ പരാതിയിൽ ബലാത്സംഗം, അനധികൃതമായി തടഞ്ഞുവെക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി താനും പോറെലും പ്രണയത്തിലായിരുന്നുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ കഴിഞ്ഞ വർഷം മുതൽ പോറെൽ ബന്ധത്തിൽനിന്ന് പിന്മാറാൻ ശ്രമിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു. തന്നെ മുറിയിൽ പൂട്ടിയിടുകയും ഭക്ഷണം നൽകാതെ ഒറ്റപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. ശാരീരികമായി ക്രൂരമായി ഉപദ്രവിച്ചതിനെ തുടർന്ന് നടക്കാൻ പോലും കഴിയാത്ത അവസ്ഥയുണ്ടായെന്നും യുവതി ആരോപിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂണിലാണ് യുവതി ഹൂഗ്ലിയിലെ മോഗ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പൊലീസ് നടപടിയെടുക്കാൻ വൈകിയതിനെ തുടർന്ന് യുവതി കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കോടതി താരത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിക്കണമെന്നും പൊലീസിന് നിർദേശം നൽകി.
ഹൈക്കോടതി നിർദേശത്തിന് പിന്നാലെയാണ് ഹൂഗ്ലി റൂറൽ പൊലീസ് നടപടി ശക്തമാക്കിയത്. പൊലീസ് സൂപ്രണ്ട് കുൻവർ ഭൂഷൺ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ഡംഡമിലെ ഫ്ലാറ്റിലെത്തി അഭിഷേക് പോറെലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കേസിൽ താരത്തെ വിശദമായി ചോദ്യം ചെയ്ത് വരികയാണ് പൊലീസ്. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളും ലഭ്യമായ ഡിജിറ്റൽ തെളിവുകളും പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ.
2023 മുതൽ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ് അഭിഷേക് പോറെൽ. ഇന്ത്യ എ ടീമിനായും താരം കളിച്ചിട്ടുണ്ട്. നേരത്തെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പോറെൽ നിഷേധിച്ചിരുന്നു. കേസിൽ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.













