അബുദബി: ഗൾഫ് മേഖലയിലേക്കുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെ ദുബായ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഡ്രോൺ അവശിഷ്ടം പതിച്ചു. ഇന്ധന ടാങ്ക് പ്രദേശത്താണ് ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ചത്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും റിപ്പോർട്ടുണ്ട്.
ഇതിനിടെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ചർച്ചകൾ ശക്തമായി തുടരുന്നു. ഈജിപ്ത് വിദേശകാര്യ മന്ത്രി യുഎഇയിലെത്തി യുഎഇ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിൻ സായിദുമായി നിർണായക ചർച്ച നടത്തി. മേഖലയിൽ സമാധാനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ യുഎഇ പ്രസിഡന്റുമായി ടെലിഫോണിൽ സംസാരിച്ചു. യുഎഇയെയും മറ്റ് സഹോദര രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളെ കുറിച്ചാണ് പ്രധാനമായും ചർച്ചയായതെന്ന് യുഎഇ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അടിയന്തരമായി യുദ്ധം അവസാനിപ്പിക്കണമെന്ന് സൗദിയും യുഎഇയും ആവശ്യപ്പെട്ടു.
ഖത്തർ പ്രധാനമന്ത്രിയുമായും ബഹ്റൈൻ വിദേശകാര്യമന്ത്രിയുമായും സൗദി വിദേശകാര്യമന്ത്രി ഫോണിൽ സംസാരിച്ചു. അതേസമയം, കൂടുതൽ ആക്രമണശ്രമങ്ങൾ തടഞ്ഞതായി സൗദി അറിയിച്ചു. ഇതുവരെ 56 ബാലിസ്റ്റിക് മിസൈലുകളും 17 ക്രൂസ് മിസൈലുകളും 450 ഡ്രോണുകളുമാണ് സൗദി നേരിട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും സൗദി പുറത്തിറക്കി.
ഇതിനിടെ ലക്ഷ്യം കൈവരിക്കുന്നതുവരെ ഇറാനെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രയേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ അറിയിച്ചു. സർക്കാരുകളെ അട്ടിമറിക്കുകയാണ് ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇറാൻ ചർച്ചകൾക്ക് തയ്യാറായതായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയ അവകാശവാദം ഇറാന്റെ വിദേശകാര്യ മന്ത്രി നിഷേധിച്ചു.






