വാഷിങ്ടൺ: ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലിയുള്ള ചർച്ചകൾ ഉടൻ ഫലപ്രദമാകാത്ത പക്ഷം ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയായ ട്രൂത്ത് സോഷ്യലിൽ ആയുധവുമായി നിൽക്കുന്ന തന്റെ ചിത്രത്തോടൊപ്പം “ഇനി മര്യാദക്കാരനായിരിക്കില്ല” എന്ന കുറിപ്പും അദ്ദേഹം പങ്കുവച്ചു.
ചർച്ചകളുടെ മന്ദഗതിയിൽ അസന്തോഷം പ്രകടിപ്പിച്ച ട്രംപ്, ആണവ കരാറിൽ എത്തുന്നതിൽ ഇറാൻ പരാജയപ്പെടുകയാണെന്ന് വിമർശിച്ചു. ഇറാൻ വേഗത്തിൽ യുക്തിസഹമായ തീരുമാനം എടുക്കണമെന്നും, ഇല്ലെങ്കിൽ കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മിസൈൽ സാങ്കേതികവിദ്യയും ഉപരോധങ്ങളും ഒഴിവാക്കി പശ്ചിമേഷ്യയിലെ വെടിനിർത്തലിലും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ഇറാന്റെ നിർദേശം ട്രംപ് തള്ളിക്കളഞ്ഞു. ഇറാൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതുകൊണ്ടാണ് ഹോർമുസ് കടലിടുക്ക് തുറക്കാൻ അവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനും റഷ്യയും സന്ദർശിച്ച് പിന്തുണ തേടുന്നുണ്ട്. എന്നാൽ ഗൾഫ് രാജ്യങ്ങൾ ഇറാന്റെ നിലപാടുകൾ നിരസിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ചേർന്ന ജിസിസി ഉച്ചകോടി ഇറാന്റെ നടപടികളെ വിമർശിക്കുകയും നാവിക ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.




